കൊല്ലം: സ്വാർത്ഥരായ ചില മനുഷ്യരെ, പ്രത്യേകിച്ച് ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തില്‍ നാം കണ്ടുമുട്ടാറുണ്ടെന്ന് നടൻ നിവിന്‍ പോളി. പേര് വെളിപ്പെടുത്താതെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമയിലെ ഒരു നടനെതിരെ എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ത്തി ദിവസങ്ങൾക്ക് ശേഷമാണ് നടന്‍റെ പ്രതികരണം. കൊല്ലം കൊട്ടാരക്കരയിലെ ക്ഷേത്രോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍. നല്ല മനസിന്‍റെ ഉടമയാകണമെന്നും പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും ജീവിക്കാൻ സാധിക്കണമെന്നും നിവിൻ പറഞ്ഞു. അല്ലാതെ മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയും ദ്രോഹിച്ചും ജീവിതത്തിൽ മുൻപോട്ട് പോകാതിരിക്കണമെന്നും നിവിൻ പ്രതികരിച്ചു.
‘ഞാന്‍ ഇങ്ങോട്ട് വന്നപ്പോള്‍ കണ്ടത് നല്ല ഹൃദയം ഉണ്ടാവട്ടെ എന്ന ഹോര്‍ഡിംഗ്സ് ആണ്. എനിക്ക് എല്ലാവരോടും പറയാനുള്ളത് അതാണ്. നമുക്ക് എല്ലാവര്‍ക്കും പരസ്പരം സ്നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാന്‍ പറ്റിയാല്‍ വളരെ നല്ല കാര്യമാണ്. അങ്ങനെയുള്ള ഒരുപാട് പേരെ നമ്മുടെ ജീവിതത്തില്‍ കാണാറുണ്ട്. അങ്ങനെ അല്ലാത്തവരെയും നമ്മള്‍ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്.
സ്വന്തം കാര്യം മാത്രം നോക്കുന്ന, അല്ലെങ്കില്‍ ഭീഷണിയുടെ സ്വരം മുഴക്കുന്ന ആളുകളെയും നമ്മള്‍ മുന്നില്‍ കാണുന്നുണ്ട്. പക്ഷേ അവരോടെല്ലാം എനിക്ക് ഒറ്റ കാര്യമേ പറയാനുള്ളൂ. നല്ല ഹൃദയത്തിന്‍റെ, നല്ല മനസിന്‍റെ ഉടമയാവുക. പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ട് പോവാനായി നമുക്കെല്ലാവര്‍ക്കും സാധിക്കും. കഴിഞ്ഞ വര്‍ഷം എനിക്ക് ഒരു ഇഷ്യൂ ഉണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ ഒപ്പം നിന്നത് പ്രേക്ഷകരാണ്’– നിവിന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ നിവിൻ പോളി നായകനാകുന്ന ബേബി ഗേൾ എന്ന സിനിമയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ചർച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികരണമാണോ നടൻ നടത്തിയത് എന്നാണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്, ഇനിയും അത് ആവർത്തിച്ചാൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമായി തീരുമെന്നായിരുന്നു ലിസ്റ്റിൻ പറഞ്ഞത്. ഇതിന് പിന്നാലെ ലിസ്റ്റിൻ പറഞ്ഞ ആ നടൻ നിവിൻ പോളി ആണെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നിരുന്നു
