മലപ്പുറം: ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ ഒരു വീട്ടിൽ കയറിയതിൻറെ പേരിൽ ഭിന്നശേഷിക്കാരനായ യുവാവിനെ വീട്ടുകാർ മർദ്ദിച്ചെന്ന് പരാതി. മലപ്പുറം എടക്കരയിലാണ് സംഭവം. എടക്കര മധുരകറിയൻ ജിബിനാണ് (24) മർദ്ദനമേറ്റത്. ജിബിൻ ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിക്കവെ ചാർജ്ജ് തീർന്നോടെ സ്കൂട്ടർ ചാർജ്ജ് ചെയ്യാനായാണ് സമീപത്തെ ഒരു വീട്ടിൽ ചെന്നത്. എന്നാൽ, ലഹരി ഉപയോഗിച്ചെത്തിയ ആളെന്ന് ആരോപിച്ച് വീട്ടുകാർ മർദ്ദിക്കുകയായിരുന്നു.
സമീപത്തെ വീട്ടിൽ ഇലക്ട്രിക് സ്കൂട്ടറുണ്ടെന്നും അവിടെ അന്വേഷിച്ചാൽ മതിയെന്നും സമീപവാസികൾ പറഞ്ഞതിനെ തുടർന്നാണ് ജിബിൻ പ്രസ്തുത വീട്ടിലെത്തിയതെന്ന് ജിബിന്റെ അലവിക്കുട്ടി പറഞ്ഞു. വീട്ടിലെത്തിയ ജിബിൻ ലഹരി ഉപയോഗിച്ച് വന്നയാളാണെന്ന് പറഞ്ഞ് മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തിൽ എടക്കര പൊലീസിൽ ജിബിൻറെ പിതാവ് പരാതി നൽകി. ചുങ്കത്തറ സ്പെഷ്യൽ സ്കൂളിൽ നാലാം ക്ലാസിലാണ് ജിബിൻ പഠിക്കുന്നത്. മർദനത്തിൽ ശരീരത്തിൻറെ പല ഭാഗങ്ങളിലായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ജിബിൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

