തിരുവനന്തപുരം: കാലവർഷം ദുർബലമായെങ്കിലും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇടത്തരമോ മിതമായതോ ആയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വടക്ക് കിഴക്കൻ അറബികടലിൽ ചക്രവാതചുഴിയും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ മധ്യ കേരള തീരം വരെ ന്യൂന മർദ്ദ പാത്തിയും നിലനിൽക്കുന്നതിനാലാണ് കേരളത്തിൽ മഴ ലഭിക്കുക. മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
അടുത്ത ആഴ്ചയോടെ കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകാൻ സാധ്യതയെന്നും സൂചനയുണ്ട്. ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ചക്രവാതചുഴിയുടെയും ന്യൂനമർദ്ദത്തിൻറെയും സ്ഥാനവും ശക്തിയും ഗതിയും അനുസരിച്ച് കാലവർഷ മഴയുടെ ശക്തി വ്യത്യാസപ്പെട്ടേക്കാം.
അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം – മഞ്ഞ അലർട്ട്
30-06-2024 : കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
01-07-2024: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്തും, തമിഴ്‌നാട് തീരത്തും 30-06-2024 രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

