ബെംഗളൂരു: യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും വാടകഗുണ്ടകളും അറസ്റ്റിൽ. ചിക്കമംഗളൂരു താലൂക്കിലെ എൻആർ പുര താലൂക്കിലെ കരഗുണ്ടയിലെ സുദർശൻ എന്ന മുപ്പത്തഞ്ചുകാരനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. സുദർശന്റെ ഭാര്യ കമലയും മൂന്നു വാടകഗുണ്ടകളുമാണ് അറസ്റ്റിലായത്. കാമുകനൊപ്പം കഴിയാനായാണ് യുവതി ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സുദർശനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കമലയാണ് ഭർത്താവിനെ കൊലപ്പെടുത്താനായി മൂന്ന് പേർക്ക് ക്വട്ടേഷൻ നൽകിയത്. മറ്റൊരു യുവാവുമായി പ്രണയത്തിലായ കമല ഇയാളോടൊപ്പം ജീവിക്കുന്നതിനായി പത്ത് വർഷം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനായി ഭർത്താവ് സുദർശന് കമല മദ്യത്തിൽ ഉറക്കഗുളിക കലർത്തി നൽകുകയായിരുന്നു.
മദ്യം കഴിച്ചതിന് പിന്നാലെ ബോധരഹിതനായ സുദർശനെ മൂന്ന് വാടക കൊലയാളികൾ ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കരഗുണ്ട ബസ് സ്റ്റാൻഡിന് സമീപം ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യ കമല പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയിരുന്നു. മൊഴിയിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ കമല കുറ്റം സമ്മതിക്കുകയായിരുന്നു.
