ആറ്റിങ്ങൽ: കാൽനടയാത്രക്കാരിയെ ആക്രമിച്ച് മാല തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. കൊല്ലം പുളിക്കട വടക്കും ഭാഗം പുതുവൽ പുരയിടത്തിൽ മയ്യനാട് ധവളക്കുഴി സൂനാമി ഫ്ലാറ്റിൽ താമസിക്കുന്ന ലക്ഷ്മി (26), സാലു (26) എന്നിവരാണ് പിടിയിലായത്. അവനവഞ്ചേരി സ്വദേശി മോളി(55)യെ മുളകുപൊടി എറിഞ്ഞ ശേഷമാണ് ഇവർ കവർച്ചക്ക് ശ്രമിച്ചത്. എന്നാൽ, മാല തട്ടിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും സംഭവസ്ഥലത്തുനിന്നും രക്ഷപെടുകയായിരുന്നു. ആറ്റിങ്ങൽ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഈ മാസം 19ന് രാവിലെ പത്തോടെ അവനവഞ്ചേരി പോയിൻ്റ് മുക്കിലാണ് സംഭവം. ആഡംബര കാറിലാണ് ലക്ഷ്മിയും സാലുവും എത്തിയത്. കടയിൽ പോയി വീട്ടിലേക്ക് മടങ്ങിയ മോളിയുടെ സമീപം വഴി ചോദിക്കാനെന്ന വ്യാജേനയാണ് കാർ നിർത്തിയത്. തുടർന്ന് മുളകുപൊടി അറിയുകയായിരുന്നു. മാല പൊട്ടിക്കാനുള്ള ശ്രമം വിഫലമായതോടെ ഇവർ കാറുമായി കടന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. ലക്ഷ്മിയുടെ അമ്മയുടെ കടം തീർക്കാനാണ് ഇരുവരും മാല മോഷ്ടിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
