Headlines

ആർത്തവ സമയത്തു അടുക്കളയിൽ കയറി ഭക്ഷണം പാകം ചെയ്തത്തിന്റെ പേരിൽ യുവതിയെ കൊന്നു കെട്ടിതൂക്കി ഭർതൃ വീട്ടുകാർ

മുംബൈ: ആർത്തവസമയത്തു ഭക്ഷണം പാകം ചെയ്തതിൻ്റെ പേരിൽ യുവതിയെ കൊന്ന് കെട്ടിത്തൂക്കി. ഉത്തരമഹാരാഷ്ട്ര ജൽഗാവിലാണ് സംഭവം. കിനോദ് ഗ്രാമവാസിയായ ഗായത്രി കോലി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇരുപത്താറുകാരിയായ ഗായത്രിയെ ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്നാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഗായത്രിയുടെ ഭർത്താവും കുടുംബവും ഒളിവിൽ പോയി.


ആർത്തവസമയത്തു ഭക്ഷണം പാകം ചെയ്യാനായി ഗായത്രി അടുക്കളയിൽ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അടുക്കളയിലെത്തിയ യുവതിയോട് ഭർതൃമാതാവും ഭർതൃസഹോദരിയും മോശമായി പെരുമാറിയെന്നാണ് ആരോപണം. പിന്നീട് അത് തർക്കത്തിലേക്കും ക്രൂരമായ കൊലപാതകത്തിലേക്കും എത്തുകയായിരുന്നെന്നും യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ മൃതദേഹം സാരിത്തുമ്പിൽ കെട്ടിത്തൂക്കിയെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. സ്ത്രീധനത്തിൻ്റെ പേരിൽ യുവതി മുൻപും പീഡനം നേരിട്ടിരുന്നെന്നും ഗായത്രിയുടെ കുടുംബം ആരോപിക്കുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അതിനിടെ, ഭർത്താവിൻ്റെ കുടുംബത്തിനെതിരെ കേസെടുക്കാൻ വിസമ്മതിച്ച പൊലീസിനെതിരെയും പ്രതിഷേധം ഉയർന്നു. അല്ലാത്തപക്ഷം മൃതദേഹം സംസ്കരിക്കില്ലെന്നു വ്യക്തമാക്കിയ യുവതിയുടെ കുടുംബാംഗങ്ങൾ പൊലീസ് സ്റ്റേഷനു മുൻപിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചതോടെയാണു കേസ് റജിസ്റ്റർ ചെയ്തത്. യുവതിക്ക് ഏഴു വയസ്സുള്ള മകളും അഞ്ചു വയസ്സുള്ള മകനുമുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: