സെക്രട്ടറിയേറ്റ് പരിസരത്ത് ശയനപ്രദക്ഷിണം നടത്തി വനിതാ സിവിൽ പൊലീസ്(സിപിഒ) റാങ്ക് ഹോൾഡേഴ്സ്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നാലുദിവസമായി നിരാഹാരം തുടർന്നിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിക്കുന്നില്ലെന്ന് ആരോപിച്ചാണ് ശയനപ്രദക്ഷിണം.
വനിതാ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് 964 പേരാണ്. റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് 11 മാസം പിന്നിട്ടിട്ടും നിയമനം വെറും 235 എണ്ണം മാത്രം. റാങ്ക് ലിസ്റ്റിൽ നിയമനവും കുറവ് എന്നാണ് സമരക്കാരുടെ ആരോപണം. ഏപ്രിൽ 19ന് കാലാവധി അവസാനിക്കും. ഇതോടെയാണ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്. പുരുഷന്മാർക്കും സ്ത്രീകൾക്കുമായുള്ള നിയമനാനുപാതം 9:1 എന്നാക്കിയെന്നും സമരക്കാർ ആരോപിക്കുന്നു. പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയർത്താമെന്ന് മുഖ്യമന്ത്രി മുൻപ് നിയമസഭയിൽ പ്രഖ്യാപിച്ചതാണ്. ഇപ്പോഴും സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 570ലധികം വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെ ഒഴിവുണ്ട്.
നിയമന കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക എന്നിവയാണ് സമരത്തിൻ്റെ പ്രധാനപ്പെട്ട ആവശ്യം. നിരാഹാര സമരം നാല് ദിവസം പിന്നിട്ടിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല. ഇതോടെയാണ് പൊരിവെയിലിൽ ശയന പ്രദക്ഷിണ സമരത്തിന് ഇറങ്ങിയത്.
