ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടുറോഡിലൂടെ നടത്തിയ ശേഷം ബലാത്സംഗം ചെയ്ത സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. മുഖ്യപ്രതിയായ ഹെറാദാസ് (32) ആണ് അറസ്റ്റിലായത്. വീഡിയോ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവ ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസിലെ മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഇതിനായി 12 ഓളം ടീമുകളെ രൂപീകരിച്ചിട്ടുള്ളതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെയാണ് നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തത്. സംഭവത്തിൽ പ്രതിഷേധം ഉയരുകയാണ്. സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയത്. സൈബർ ലോകത്ത് വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നു സമൂഹമാധ്യമങ്ങളിലുടെ നിരവധി പേരാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിഡിയോയ്ക്കെതിരെ വലിയ രോഷമാണ് ഉയരുന്നത്. മണിപ്പുരിൽ വെറുപ്പു വിജയം കൈവരിച്ചതായും രണ്ടു വിഭാഗങ്ങളും തമ്മിലുള്ള ബന്ധം പൂർണമായും തകർന്നതായും തിപ്ര മോത പാർട്ടി നേതാവ് പ്രദ്യോത് മാണിക്യ പറഞ്ഞു.
മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത നടന്നിട്ടും മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ പ്രധാനമന്ത്രി മൗനം ഭജിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. ‘ മണിപ്പൂരിൽ നിന്ന് വരുന്ന അതിക്രമത്തിനിരയായ സ്ത്രീകളുടെ ചിത്രം ഹൃദയഭേദകമാണ്. സമൂഹത്തിൽ സ്ത്രീകളും കുട്ടികളുമാണ് അതിക്രമത്തിന്റെ ഏറ്റവും ക്രൂരമുഖം നേരിടുന്നത്. എല്ലാവരും ഏക സ്വരത്തിൽ ഈ അതിക്രമത്തെ അപലപിക്കണം, ഒപ്പം മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ കൊണ്ടുവരികയും ചെയ്യണം. എന്തുകൊണ്ടാണ് കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും നിശബ്ദരായി തുടരുന്നത് ? ഈ ചിത്രങ്ങൾ അവരെ അലോസരപ്പെടുത്തുന്നില്ലേ ?’- പ്രിയങ്കാ ഗാന്ധി കുറിച്ചു.
മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് സംഭവത്തെ വിമർശിച്ചു. “മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. വീഡിയോ സംസ്ഥാന സർക്കാർ സ്വമേധയാ സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഇത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ്. ഇന്ന് വീഡിയോ എന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ ഞാൻ പോലീസിനോട് ആവശ്യപ്പെട്ടു. വേഗത്തിലുള്ള നടപടി സ്വീകരിക്കുന്നതിൽ പോലീസ് ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചാൽ അവർക്കെതിരെയും നടപടിയെടുക്കും” മുഖ്യമന്ത്രി പറഞ്ഞു.
ഇക്കഴിഞ്ഞ മെയ് നാലിന് കാൻഗ്പോക്പി ജില്ലയിലാണ് രാജ്യത്തിനാകെ അപമാനമായി മാറിയ സംഭവം അരങ്ങേറിയത്. തലസ്ഥാനമായ ഇംഫാലിൽനിന്ന് 35 കിലോമീറ്റർ അകലെയാണ് കാൻഗ്പോക്പി ജില്ല. നഗ്നരായ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുന്നതാണു പ്രചരിക്കുന്ന വിഡിയോയിലുള്ളത്. മെയ്തെയ് വിഭാഗത്തിൽപ്പെട്ടവരുടെ കൂട്ടമാണിതെന്ന് ഐടിഎൽഎഫ് ആരോപിച്ചു. സംഭവത്തിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിട്ടില്ല.
അക്രമത്തെ തുടർന്ന് ആൾക്കൂട്ടം തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിലെ അംഗമായിരുന്നു ഇവർ. മൂന്നു സ്ത്രീകളെ വിവസ്ത്രരാക്കുകയും രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരായി നടത്തുകയുമായിരുന്നു. പാടത്തെത്തിച്ച ശേഷം ആൾക്കൂട്ടം ഇവരെ ബലാത്സംഗം ചെയ്തു. നഗ്നരാക്കി നടത്തുന്നതിനിടയിൽ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ മർദ്ദിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഇരയുടെ സഹോദരൻ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയും ചെയ്‌തെന്ന് 19 വയസ്സുകാരിയായ പെൺകുട്ടി പറഞ്ഞു.
രണ്ടുസ്ത്രീകളെയും ആൾക്കൂട്ടം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി കുക്കി സംഘടന ഐടിഎൽഎഫാണ് ആരോപിച്ചത്. സ്ത്രീകളെ നഗ്നയാക്കി നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പോലീസിന് നൽകിയ പരാതിയിൽ കാംഗ്‌പോപി ജില്ലയിൽ മെയ് 4 സംഭവം നടന്നത്. എന്നാൽ ജൂൺ 21 ന് തൗബാൽ ജില്ലയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കുറ്റവാളികൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് കേസെടുത്തിട്ടുണ്ട്. “മൂന്ന് സ്ത്രീകളെയും അവരുടെ വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിക്കുകയും ജനക്കൂട്ടത്തിന് മുന്നിൽ നഗ്നരാക്കുകയും ചെയ്തു,” എഫ്‌ഐആറിൽ പറയുന്നു.