ചുരിദാർ ധരിച്ചെത്തിയ എച്ച്എമ്മിനെ തടഞ്ഞ സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ




കൊല്ലം: കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം സ്‌കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കമ്മീഷൻ നിർദേശം നൽകി.

പ്രധാന അധ്യാപിക സിന്ധു എസ്. നായരെയാണ് സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റിൽ തടഞ്ഞത്. സ്‌കൂൾ മാനേജരുടെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാരോപിച്ച് അധ്യാപിക പൊലീസിൽ പരാതി നൽകിയിരുന്നു.

സംഭവത്തിൽ അധ്യാപികയെ അന്യായമായി തടഞ്ഞുവെച്ചതിന് സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും സംഭവത്തിൽ ശക്തമായ നിലപാടുമായി രംഗത്തെത്തി. കേരളത്തിൻ്റെ സംസ്കാരം വസ്ത്രവുമായി ബന്ധപ്പെട്ടതല്ലെന്നും
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം അധ്യാപകർക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളുടെയും സഹപ്രവർത്തകരുടെയും മുന്നിൽ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തുന്ന രീതിയിലാണ് പെരുമാറ്റമുണ്ടായതെന്ന് എഫ്ഐആറിൽ പറയുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: