തൊടുപുഴ: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. തൊടുപുഴ പെരുമ്പിള്ളിച്ചിറ കറുക ടാൻസൻ വീട്ടിൽ റെസിൻ ഫാമി സുൽത്താൻ(29) ആണ് അറസ്റ്റിലായത്. തൊടുപുഴ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. വിൽപനയ്ക്കായി എത്തിച്ച 34 ഗ്രാം എം.ഡി.എം.എയും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
റെസിൻ ഫാമി സുൽത്താന്റെ വിദേശത്തുള്ള സുഹൃത്ത് മുഖേനെയാണ് എം.ഡി.എം.എ. എത്തിച്ചത്. എറണാകുളത്തു നിന്നും എത്തിച്ച് തൊടുപുഴയിൽ വിൽപന നടത്തുന്നതിനിടെയാണ് റെസിൻ പിടിയിലാത്. ഇയാളുടെ പക്കൽ 60 ഗ്രാമോളം എം.ഡി.എം.എ. ഉണ്ടായിരുന്നതായും ഇതിൽ നിന്ന് വിറ്റ ശേഷമുള്ള 34 ഗ്രാം ആണ് പിടിച്ചെടുത്തതെന്നും പൊലീസ് അറിയിച്ചു.
കുറച്ചുനാളുകളായി റെസിൻ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തൊടുപുഴ മണക്കാടിനു സമീപം ടയർ കട ആരംഭിക്കാനിരിക്കുകയായിരുന്നു റെസിനെന്ന് പൊലീസ് പറഞ്ഞു. പെരുമ്പിള്ളിച്ചിറ ബൈപാസ് റോഡിൽ വെച്ചാണ് റെസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടു ദിവസം മുൻപ് 40 കിലോഗ്രാം കഞ്ചാവും പെരുമ്പിള്ളിച്ചിറ ഭാഗത്ത് നിന്ന് പൊലീസ് പിടികൂടിയിരുന്നു. തൊടുപുഴ എസ്.ഐ എൻ.എസ്.റോയി, ഗ്രേഡ് എസ്.ഐ അജി, ടി.എസ്.അനി, എസ്.സി.പി.ഒ. രാം കുമാർ, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
