പയ്യന്നൂർ: ഫിസിയോതെറാപ്പി ചെയ്യാൻ ക്ലിനിക്കിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ഫിസിയോതെറാപ്പി ക്ലിനിക് ഉടമയായ കോൺഗ്രസ് നേതാവിന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ ബസ്‌സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ആരോഗ്യ ക്ലിനിക് ഉടമ ശരത്ത് നമ്പ്യാർ (42) ആണ് പയ്യന്നൂർ പോലീസിന്റെ പിടിയിലായത്. ചികിത്സയ്ക്കിടെ മുറി അകത്തുനിന്ന് പൂട്ടിയാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.

ജില്ലയിലെ കോൺഗ്രസ് നേതാവിന്റെ മകനാണ് ശരത്ത്. ബസ് സ്റ്റാൻഡിനു സമീപത്തെ കെട്ടിടത്തിൽ വെൽനസ് ക്ലിനിക്കും ജിമ്മും നടത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ചൊവ്വാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്ഥാപനത്തിലെ വനിതാതെറാപ്പിസ്റ്റുകളാണ് ആദ്യം യുവതിയെ പരിശോധിച്ചത്. അവർ പോയപ്പോൾ ഫിസിയോതെറാപ്പിസ്റ്റല്ലാത്ത ശരത്ത് മുറിയിലേക്ക് കടന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ ഒരു സംഘമെത്തി സ്ഥാപനത്തിലെ ഉപകരണങ്ങളും ചില്ലും തകർത്തു. അക്രമം നടത്തിയ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

