മാനന്തവാടി : വയനാട്ടിൽ വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട കേസിൽ പ്രതിയായ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയിലായി. മാനന്തവാടി പാലാക്കോളി തോപ്പിൽ വീട്ടിൽ ഋഷികേഷ് സാഹിനി (24) ആണ് ചേകാടി പാലത്തിനു സമീപം എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്. ഇയാൾ സഞ്ചരിച്ച ബൈക്കും മുപ്പത് ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. ഋഷികേശ് സമാന കുറ്റകൃത്യം നടത്തിയതിന് മുമ്പും പിടിയിലായിട്ടുണ്ട്. 2018- ൽ കർണാടകയിലെ ബൈരകുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി ബൈക്കിൽ കടത്തിക്കൊണ്ടു വരുന്നതിനിടെ ബാവലി ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ ഇയാൾ ബൈക്കുമായി ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞിരുന്നു. ഈ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സാരമായി പരിക്കേറ്റിരുന്നു. ചെക്ക് പോസ്റ്റിന്റെ ബാരികേഡും ഇടിച്ചുതെറിപ്പിച്ച് ആയിരുന്നു ഇയാൾ രക്ഷപെട്ടത്. ഈ കേസിൽ വിചാരണ നടന്നുവരുന്നതിനിടെയാണ് കഞ്ചാവുമായി വീണ്ടും പിടിയിലായത്.
