തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനികളെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ യുവാക്കൾക്ക് 10 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. ആക്കുളം സ്വദേശികളായ ജിഷ്ണു കെ. മോഹൻ (26), വിഷ്ണു (29) എന്നിവരെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.
തടവുശിക്ഷയ്ക്ക് പുറമെ പ്രതികൾ 15,000 രൂപ വീതം പിഴയും ഒടുക്കണം. പിഴ തുകയോടൊപ്പം ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം പെൺകുട്ടിക്ക് നൽകണമെന്നുമാണ് കോടതി ഉത്തരവ്. പിഴ അടച്ചില്ലെങ്കിൽ പ്രതികൾ രണ്ടുവർഷം അധികം തടവ് കൂടി അനുഭവിക്കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നു.
2024 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം. വിവാഹിതനായ ഒന്നാം പ്രതി ജിഷ്ണുവിനെ അമ്പലത്തിൽ വെച്ചാണ് പെൺകുട്ടി പരിചയപ്പെട്ടത്. ഈ സൗഹൃദം മുതലെടുത്ത് പെൺകുട്ടിയെയും രണ്ട് കൂട്ടുകാരികളെയും രണ്ടാം പ്രതിയായ വിഷ്ണുവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ച് പെൺകുട്ടികൾക്ക് നിർബന്ധിച്ച് മദ്യം നൽകിയ ശേഷം പ്രതികൾ പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും മദ്യത്തിന്റെ മണം വരികയും ചെയ്തതോടെയാണ് വീട്ടുകാർ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.


