ഭോപ്പാൽ: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയില്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തിൽ മാലിന്യ ടാങ്കില്‍ വീണ് 15 കാരി മരിച്ചു. കോട്‌വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു പാര്‍പ്പിട സമുച്ചയത്തിന്‍റെ മാലിന്യ ടാങ്കിൽ ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഇവിടുത്തെ താമസക്കാര്‍ കുട്ടി മരിച്ച സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും ബില്‍ഡിങ് ഉടമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
15 അടി ആഴമുണ്ടായിരുന്നു ടാങ്കിന്. കുട്ടി വീണതിനെ തുടര്‍ന്ന് കൂടെ കളിക്കുകയായിരുന്നു കുട്ടികള്‍ നിലവിളിച്ചപ്പോഴാണ് പ്രദേശ വാസികള്‍ സ്ഥലത്തേക്ക് ഓടിക്കൂടിയത്. കുട്ടിയുടെ ചെരുപ്പ് ടാങ്കിന് മുകളില്‍ പൊങ്ങി കിടക്കുന്നുണ്ടായിരുന്നെന്നും എന്നാല്‍ കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തിന് ശേഷം പുലര്‍ച്ചെ ഒരുമണിയോടെയാണ് കുട്ടിയുടെ മൃതശരീരം പുറത്തെടുത്തത്. മാലിന്യ ടാങ്ക് സുരക്ഷിതമല്ലാത്ത രീതിയിലാണ് സ്ഥിതിചെയ്തിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.
പെണ്‍കുട്ടിയുടെ കൂടെ കളിക്കുകയായിരുന്ന സഹോദരന്‍ തലനാരിഴയ്ക്കാണ് മാലിന്യ ടാങ്കില്‍ വീഴാതെ രക്ഷപ്പെട്ടതെന്നും ആളുകള്‍ പറഞ്ഞു. കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ കെട്ടിട ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്
