മുംബൈ: ബിരിയാണിയിൽ ഉപ്പ് കൂടിയതിന്റെ പേരിലുണ്ടായ തർക്കത്തിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ 23കാരൻ അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മഞ്ജർ ഇമാം ഹുസൈൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കുശിനഗർ ജില്ലയിൽ നിന്നുള്ള നാസിയ പർവീൺ (20) ആണ് മരിച്ചത്. നാസിയയുടെ അമ്മായിയുടെ മകനാണ് മഞ്ജർ.രണ്ടുവർഷത്തെ പ്രണയത്തിന് പിന്നാലെ മാതാപിതാക്കൾ ഇവരുടെ വിവാഹത്തിന് സമ്മതിച്ചു. 2023 ഒക്ടോബർ 20 ന് ഉത്തർപ്രദേശിൽ വെച്ചാണ് വിവാഹം നടന്നത്.
വിവാഹശേഷം ദമ്പതികൾ മുംബൈയിലേക്ക് താമസം മാറി. ഗോവണ്ടിയിലെ ശിവാജി നഗർ പ്രദേശത്ത് വാടകക്കാണ് ഇവർ താമസിച്ചിരുന്നത്. പിന്നീട് മഞ്ജറിന് സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിക്കുകയും ചെയ്തു. ചെറിയ കാര്യങ്ങൾക്ക് പോലും ദമ്പതികൾ പലപ്പോഴും തർക്കിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. മഞ്ജർ ആരോടെങ്കിലും ഫോണിൽ സംസാരിച്ചാൽ നാസിയക്ക് സംശയമാണെന്നും നാസിയയുടെ പാചകത്തെക്കുറിച്ചും തർക്കങ്ങൾ ഉണ്ടാകാറുണ്ടെന്നും പൊലീസ് പറയുന്നു. വീട്ടിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന വഴക്കുകളെക്കുറിച്ച് നാസിയ വീട്ടുകാരോട് പറഞ്ഞതായും വിവരമുണ്ട്.


