വാഷിംഗ്ടണ്‍: ഏഴ് പുരുഷന്മാർക്ക് മനഃപൂർവ്വം എച്ച്ഐവി പകർത്തുകയും, 5 പുരുഷന്മാരെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ ഒരാൾ പിടിയിൽ. നിരവധി ലൈംഗികാതിക്രമങ്ങൾക്കും ഗുരുതരമായ ശാരീരിക ഉപദ്രവത്തിനും പുരുഷന്മാരെ വിധേയനാക്കിയ വാഷിങ്ടണിൽ നിന്നുള്ള ആഡം ഹാൾ എന്ന 42കാരനാണ് അറസ്റ്റിലായത്.
ഇത് കൂടാതെ ക്ലാസ് ബി പദാർത്ഥമായ ഡിസൈനർ മയക്കുമരുന്ന് ജിഎച്ബി വിതരണം ചെയ്തതിനും ഒരു കുറ്റം ചുമത്തിയിട്ടുണ്ട്. നിലവിൽ പൊലീസ് കസ്റ്റഡിയിൽ തുടരുന്ന ആഡം ഹാളിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജൂലൈ 2 ന് ന്യൂകാസിൽ ക്രൗൺ കോടതിയിൽ ഇയാളെ ഹാജരാക്കും.
അഞ്ച് പുരുഷന്മാരുമായി ബന്ധപ്പെട്ട് അഞ്ച് ബലാത്സംഗ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മുമ്പ് ടൈൻ ആൻഡ് വെയറിലെ വാഷിംഗ്ടൺ പ്രദേശത്തായിരുന്ന 42 കാരനായ ഇയാൾക്ക് നിലവിൽ സ്ഥിരമായ വിലാസമില്ല. ജീവിതത്തെ മാറ്റിമറിക്കുന്ന രോഗം മനഃപൂർവ്വം പകര്‍ന്നുവെന്നതിനും ഗുരുതരമായ ശാരീരിക ഉപദ്രവം ഉണ്ടാക്കിയതിനും ഏഴ് കുറ്റങ്ങൾ വേറെ ചുമത്തിയിട്ടുണ്ടെന്ന് നോർത്തുംബ്രിയ പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നു വരികയാണ്. ആഡം ഹാളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ലൈംഗിക കുറ്റകൃത്യത്തിന് ഇരയായതായി റിപ്പോർട്ട് ചെയ്യുന്ന ആളുകളുടെ പേരുകളും ഐഡന്റിറ്റിയും രഹസ്യമായി സൂക്ഷിക്കുമെന്ന് നോർത്തുംബ്രിയ പൊലീസ് ആവർത്തിച്ചു. ഹാളിനെ കസ്റ്റഡിയിൽ വിട്ടതിനാൽ കുറ്റകൃത്യങ്ങൾ അങ്ങേയറ്റം ഗുരുതരമാണ് എന്ന് പോലീസ് പറഞ്ഞു, കുറ്റാരോപണങ്ങൾ പ്രാദേശിക സമൂഹത്തിൽ ആശങ്കയും ഉത്കണ്ഠയും ഉയർത്താൻ സാധ്യതയുണ്ടെന്ന് കൂട്ടിച്ചേർത്തു.
