ലഖ്നൗ: പതിനാലുവയസുകാരിയായ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ സഹോദരങ്ങളായ യുവാക്കൾ അറസ്റ്റിൽ. . 20ഉം 23ഉം വയസുള്ള സഹോദരന്മാരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ശനിയാഴ്ച വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ അമ്മ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പരിശോധനയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി 22 ആഴ്ച ഗർഭിണിയാണെന്ന് വ്യക്തമായി.
ഇതോടെ, പെൺകുട്ടിയുടെ അമ്മ തിലമോർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. സഹോദരന്മാർ തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി അമ്മയോടും പൊലീസിനോടും വെളിപ്പെടുത്തുകയായിരുന്നു.
വീട്ടിൽ അമ്മ ഇല്ലാത്ത സമയം ഒരു വർഷത്തോളം കുട്ടിയെ പ്രതികൾ നിരന്തരം ലൈംഗികപീഡനത്തിന് ഇരയാക്കിയതായും ബലാത്സംഗം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഷാലിമാർ ഗാർഡനിലെ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ സിദ്ധാർഥ് ഗൗതം പറഞ്ഞു.
തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സഹോദരന്മാരെ പിടികൂടുകയായിരുന്നു. ഇരുവർക്കുമെതിരെ ഐപിസി 376 ഡി (കൂട്ടബലാത്സംഗം), പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും എസിപി വ്യക്തമാക്കി

