വാഷിംഗ്ടണ്‍ : നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാൻ അലബാമ സംസ്ഥാനത്തിന് അനുമതി നല്കി യു.എസ് ഫെഡറല്‍ കോടതി.
ഈ മാസം 25ന് കെന്നത്ത് യൂജിൻ സ്മിത്ത് എന്നയാളുടെ വധശിക്ഷ ഈ രീതിയില്‍ നടപ്പാക്കും. നൈട്രജൻ നല്കി വധിക്കരുതെന്ന സ്മിത്തിന്റെ അഭ്യര്‍ത്ഥന കോടതി തള്ളി. എന്നാല്‍, ഈ മാര്‍ഗം ക്രൂരവും പരീക്ഷണാത്മകവുമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി.
യു.എസില്‍ ഇതാദ്യമായാണ് നൈട്രജൻ നല്കി വധശിക്ഷ നടപ്പാക്കുന്നത്. അതേ സമയം, കോടതി ഉത്തരവിനെതിരെ സ്മിത്തിന്റെ അഭിഭാഷകര്‍ അപ്പീല്‍ നല്‍കിയേക്കും.പ്രതിയെ പ്രത്യേക തരം മാസ്കിലൂടെ നൈട്രജൻ ശ്വസിപ്പിക്കാനാണ് നീക്കം. ഇതിലൂടെ ശരീരത്തിലെ ഓക്സിജൻ നഷ്ടമായി മരണത്തിന് കീഴടങ്ങും. നിലവില്‍,അലബാമ, മിസിസിപ്പി, ഒക്ലഹോമ എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് നൈട്രജൻ വഴിയുള്ള വധശിക്ഷയ്ക്ക് അംഗീകാരം നല്‍കിയിട്ടുള്ളത്. എന്നാല്‍ ആദ്യമായാണ് ഈ രീതി പ്രയോഗിക്കാൻ ഒരുങ്ങുന്നത്.
കൊലക്കേസ് പ്രതിയായ സ്മിത്തിനെ 2022 നവംബറില്‍ വിഷം കുത്തിവച്ച് വധിക്കാൻ ശ്രമിച്ചെങ്കിലും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാൻ പരാജയപ്പെട്ടു. ഇതോടെയാണ് നൈട്രജൻ തിരഞ്ഞെടുക്കാൻ അധികൃതര്‍ തീരുമാനിച്ചത്.


