ഹൈദ്രാബാദ്:എൻജിനീയറിങ് വിദ്യാര്‍ഥിയില്‍നിന്ന് ബാങ്ക് ജീവനക്കാരനായും വിപ്ലവ ഗായകനായും മാറിയ ഗദ്ദർ ഇനി പാട്ടോർമ. ഗുമ്മാടി വിട്ടല്‍ റാവു എന്നാണ് അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര്. രോഗബാധിതനായി ചികിത്സയില്‍ കഴിയവെ ഹൈദരബാദ് അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കാലിൽ ചിലങ്കയും കയ്യിൽ മുളന്തണ്ടുമായി തെലങ്കാനയിലെ ഗ്രാമങ്ങളിൽ ദലിതർക്കും കർഷകർക്കുമായി വിപ്ലവം രചിച്ച ഗദ്ദർ തെലുങ്കു ജനതയുടെ ഹൃദയസ്പന്ദനമായിരുന്നു. ആന്ധ്രപ്രദേശിലെ നക്സൽ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ഗദ്ദർ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്–ലെനിനിസ്റ്റ് കൾച്ചറൽ വിഭാഗത്തിൽ സജീവമായിരുന്നു. 2010 വരെ പ്രസ്ഥാനത്തിന്റെ ഭാഗം. പിന്നീട് തെലങ്കാന സംസ്ഥാന രൂപീകരണത്തിനായുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായി.തെലങ്കാനയിലെ പിന്നോക്ക ജാതിക്കാരുടെയും ദലിതരുടെയും അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ഗദ്ദര്‍ തന്‍റെ ഗാനങ്ങളിലൂടെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിമാറി.
മാവോയിസ്റ്റ് നക്സലേറ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന തന്‍റെ ഗാനങ്ങളിലൂടെ അദ്ദേഹം പ്രശസ്തനായിരുന്നു. 2011-ൽ ജയ് ഭോലോ തെലങ്കാന എന്ന ചിത്രത്തിലെ ഗാനത്തിന് ഗദ്ദറിന് സര്‍ക്കാരിന്‍റെ നന്ദി അവാർഡ് ലഭിച്ചു.