പഞ്ചാബ്: കേന്ദ്ര സർക്കാരിനെതിരെയുള്ള കർഷകരുടെ ഡൽഹി ചലോ മാർച്ചിനിടെ സംഘർഷം. സമാധാനപരമായി മുന്നോട്ട് നീങ്ങിയ മാർച്ചിനിടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പഞ്ചാബ് – ഹരിയാന അതിർത്തിയിൽ ആണ് സംഘർഷം. കർഷകരുടെ ട്രക്കുകൾ കസ്റ്റഡിയിലെടുത്തു. കാൽനടയായി നീങ്ങിയ കർഷകരെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ സമരത്തിൽ നിന്നും പിന്നോട്ടില്ല എന്നാണ് കർഷകർ പറയുന്നത്.
കേന്ദ്ര മന്ത്രിമാരുമായി ചണ്ഡീഗഢിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നു സമരം തുടരുമെന്നു കർഷക സംഘടനകൾ വ്യക്തമാക്കി. താങ്ങു വില അടക്കമുള്ള വിഷയങ്ങളിൽ തീരുമാനം ആകാത്തതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്. താങ്ങുവില നിയമപരമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
സംയുക്ത കിസാൻ മോർച്ചയടക്കം 200ഓളം കർഷക സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ എപ്പോൾ വിളിച്ചാലും ചർച്ചയ്ക്ക് തയ്യാറാണെന്നു കർഷക സംഘടനകൾ വ്യക്തമാക്കി. വിഷയം ചർച്ചയിലൂടെ തീർക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് സർക്കാർ നിലപാട്.
മാർച്ചിനെ നേരിടാൻ ഹരിയാന- ഡൽഹി അതിർത്തിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് നിരോധനവുമുണ്ട്. പഞ്ചാബിൽ നിന്നു ഹരിയാനയിലേക്ക് കർഷകർ കടക്കാതിരിക്കാൻ അതിർത്തികൾ പൊലീസ് ബാരിക്കേഡും കോൺക്രീറ്റ് ബ്ലോക്കുകളും വച്ച് അടച്ചിട്ടുണ്ട്

