കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ഇത്തവണ ശബരമലയിലെത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് അദ്ദേഹം അറിയിച്ചു. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നൽകുക. തീർഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കങ്ങൾ വിലയിരുത്തിയതായും മന്ത്രി കോട്ടയം പ്രസ്‌ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു
1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നൽകി നിയോഗിക്കും. മുൻപ് ശബരിമലയിൽ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. സ്‌നേക്ക് ക്യാച്ചേഴ്‌സിന്റെ അടക്കം സേവനം ലഭ്യമാണ്. 2500 ആപ്തമിത്ര വോളന്റിയർമാരുടെ സേവനം അഗ്നിരക്ഷ സേനയുടെ ഭാഗമായി ഒരുക്കും. വ്യൂപോയിന്റുകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തും. സ്‌കൂബാ ടീമടക്കമുള്ളവരുടെ സേവനവും ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
എല്ലാ പ്രധാനസ്ഥലങ്ങളിലും കുടിവെള്ളമെത്തിക്കാൻ ജലഅതോറിറ്റി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂർ, എരുമേലി, പമ്പയടക്കം എല്ലാ കുളിക്കടവുകളിലും ഇറിഗേഷൻ വകുപ്പ് സുരക്ഷാവേലികൾ നിർമിക്കും. വിവിധ ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലും കോട്ടയം മെഡിക്കൽ കോളജിലും പത്തനംതിട്ട ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവടങ്ങളിൽ ആരോഗ്യവകുപ്പ് വിപുലമായ ചികിത്സാസൗകര്യങ്ങളൊരുക്കും. പാമ്പുകടി ഏൽക്കുന്നവർക്ക് ആന്റീവെനം അടക്കമുള്ള ചികിത്സാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ലോകപ്രശസ്തനായ ന്യൂറോസർജൻ രാംനാരായണന്റെ നേതൃത്വത്തിൽ വിദഗ്ധരായ നൂറിലേറെ ഡോക്ടർമാർ ഡിവോവോട്ടീസ് ഓഫ് ഡോക്ടേഴ്സ് എന്ന പേരിൽ സേവന സന്നദ്ധത അറിയിച്ചു. ഇത് ഫലപ്രദമായി വിനിയോഗിക്കും.
മോട്ടോർ വാഹനവകുപ്പ് സേഫ് സോൺ പദ്ധതി വിപുലമാക്കും. 20 സ്‌ക്വാഡുകളെ പട്രോളിങ്ങിനായി നിയോഗിക്കും. മൂന്നു കൺട്രോൾ റൂമുകൾ തുറക്കും. 24 മണിക്കൂറും സേവനം ലഭിക്കും. വാഹനങ്ങൾ കേടായാൽ മാറ്റുന്നതിന് റിക്കവറി വാഹനങ്ങളുടെ സേവനമടക്കം ലഭ്യമാക്കും.
ജല അതോറിട്ടിയുടെ ഗുണനിലവാര പരിശോധന ലാബിലൂടെ പമ്പയിൽ ഓരോ മണിക്കൂറിലും വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കും. കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ നടത്തും. തേനി-പമ്പ സെക്ടറിൽ കൂടുതൽ സർവീസുകൾ നടത്തും.
ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും ശുചിത്വവും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പും ലീഗൽ മെട്രോളജിയും ചേർന്ന് സംയുക്ത പരിശോധനകൾ നടത്തും. ഇടത്താവളങ്ങളിലും പരിശോധന കർശനമാക്കും. ലഹരിവസ്തുക്കളുടെ ഉപയോഗം തടയാൻ എക്‌സൈസും പൊലീസും ചേർന്ന് സംയുക്തപരിശോധനകൾ നടത്തും. കാനനപാതയിലടക്കം മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി. നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മരക്കൂട്ടംമുതൽ സന്നിധാനം വരെ തീർഥാടകർക്ക് വിശ്രമിക്കുന്നതിനായി 1000 സ്റ്റീൽ കസേരകൾ സ്ഥാപിക്കും. കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കും. ഇ-ടോയ്‌ലറ്റ് സൗകര്യവുമുണ്ടാകും. പ്രധാനപ്പെട്ട റെയിൽവേസ്‌റ്റേഷനുകളിൽ പൊലീസ് എയ്ഡ്‌പോസ്റ്റുകൾ തുറക്കും. കാനനപാതയിൽ വനംവകുപ്പ് 132 സേവനകേന്ദ്രങ്ങൾ തുറക്കും. തീർഥാടകർക്കാവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കാൻ 1500 എക്കോ ഗാർഡുകളെ നിയോഗിക്കും. എലിഫെന്റ് സ്‌ക്വാഡിന്റെയടക്കം സേവനമുണ്ടാകും.
ഭക്ഷ്യ-സാധനവില ആറു ഭാഷകളിൽ പ്രദർശിപ്പിക്കും. കൂടുതൽ സി.സി.ടി.വികൾ സ്ഥാപിക്കും. കവറേജ് വർധിപ്പിക്കുന്നതിനായി ബി.എസ്.എൻ.എൽ. 22 മൊബൈൽ ടവറുകൾ ഒരുക്കും. വൃശ്ചികം ഒന്നിന് 40 ലക്ഷം കണ്ടെയ്‌നർ അരവണ ബഫർ സ്‌റ്റോക്കുണ്ടാകും.
നിലയ്ക്കലിൽ 10,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ഇത്തവണ സൗകര്യമൊരുക്കും. കഴിഞ്ഞതവണ 7500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുമായിരുന്നു. ഇത്തവണ കൂടുതൽ സൗകര്യമൊരുക്കി 2500 വാഹനങ്ങൾക്ക് കൂടി പാർക്കിങ് ക്രമീകരണമൊരുക്കും. നിലയ്ക്കലിൽ പാർക്കിങ് പൂർണമായി ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാണ്. നിലയ്ക്കലിൽ 1045 ടോയ്‌ലറ്റുകളും പമ്പയിൽ 580 ടോയ്‌ലറ്റുകളും ഒരുക്കും. 20 ലക്ഷത്തിലേറെ അയ്യപ്പഭക്തർക്ക് സന്നിധാനത്ത് അന്നദാനം ഒരുക്കും.
മന്ത്രിമാരായ വി.എൻ. വാസവൻ, കെ. രാജൻ, കെ. കൃഷ്ണൻ കുട്ടി, എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, കെ.ബി. ഗണേഷ്‌കുമാർ, വീണ ജോർജ്, എം.എൽ.എ.മാരായ അഡ്വ. പ്രമോദ് നാരായൺ, അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം സ്‌പെഷൽ സെക്രട്ടറി ടി.വി. അനുപമ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ, തദ്ദേശസ്വയംഭരണ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
