കോട്ടയം: വൈക്കത്തെ നവീകരിച്ച തന്തൈ പെരിയാർ (ഇ.വി.രാമസ്വാമി നായ്ക്കർ) സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർവഹിക്കും. വൈക്കം കായലോര ബീച്ച് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും. പിണറായി വിജയനും എം കെ സ്റ്റാലിനും തമ്മിൽ ഇന്ന് കുമരകത്ത് ചർച്ച നടത്തും. സ്റ്റാലിനും പിണറായി വിജയനും കുമരകത്ത് എത്തിയിട്ടുണ്ട്. കുമരകം ലേക് റിസോർട്ടിലാണ് ഇരുവരും താമസിക്കുന്നത്.
ഇന്ന് രാവിലെ പ്രഭാത ഭക്ഷണ സമയത്താകും ഇരുവരും ഒന്നിച്ചു കാണുക. മുല്ലപ്പെരിയാർ വിഷയം സംബന്ധിച്ചും ചർച്ചകൾ നടക്കുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകൻ നിയമസഭയെ അറിയിച്ചിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ചില നിർമിതികളുടെ അറ്റകുറ്റപ്പണിക്ക് സാധനം കൊണ്ടുവരുന്നതിന് കേരള സർക്കാർ തമിഴ്നാടിന് ഇന്ന് അനുമതി നൽകി. നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എം.കെ.സ്റ്റാലിൻ ഉച്ചയോടെയാണ് കുമരകത്ത് എത്തിയത്. ഹൗസ് ബോട്ടിൽ സഞ്ചരിച്ച അദ്ദേഹം കായൽ സൗന്ദര്യം ആസ്വദിച്ചു. ഇന്നലെ വൈകിട്ടോടെ പിണറായി വിജയനും കുമരകത്ത് എത്തി.
ശക്തമായ സുരക്ഷയാണ് കുമരകത്ത്. അവസാനവട്ട സുരക്ഷാ അവലോകന യോഗത്തിൽ തമിഴ്നാട് എസ്പി ശക്തിവേൽ, കേരള പൊലീസിലെ ഡിവൈഎസ്പിമാരായ കെ.ജി.അനീഷ്, പിപ്സൺ തോമസ് തുടങ്ങിയവർ പങ്കെടുത്തു. വൈക്കത്തെ ഒരുക്കം മന്ത്രി വി.എൻ.വാസവൻ, മന്ത്രി എ.വി.വേലു, കലക്ടർ ജോൺ വി.സാമുവൽ, ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിലയിരുത്തി.
