തിരുവനന്തപുരം: തിരുവനന്തപുരം കണ്ണമ്മൂല ആമയിഴഞ്ചാൻ തോട്ടത്തിൽ സർക്കാർ ഡോക്ടറെ മരിച്ച നിലയിൽ. ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർ വിപിനാണ് (50) മരിച്ചതായി സ്ഥിരീകരിച്ചു. തോടിൻ വശത്ത് റോഡിൽ ഇദ്ദേഹത്തിന്റെ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കാറിൽ നിന്ന് സിറിഞ്ചും മരുന്ന് കുപ്പികളും പൊലീസ് കണ്ടെടുത്തു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
മുട്ടട സ്വദേശിയാണ് വിപിൻ. വിപിന്റെ ഭാര്യയും ഡോക്ടറാണ്. അസിസ്റ്റന്റ് കമ്മീഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ സംഘം നടപടികൾ സ്വീകരിച്ചു. മയങ്ങാനുള്ള മരുന്ന് കുത്തിവെച്ച ശേഷം തോട്ടിലേക്ക് ചാടിയെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആമയിഴഞ്ചാൻ തോട്ടിൽ വിപിന്റെ മൃതദേഹം നാട്ടുകാർ കാണുന്നത്.
വിഷാദ സംബന്ധമായ പ്രശ്നങ്ങൾ വിപിന് ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. കാറിൽ ശാസ്ത്രീയ പരിശോധനയടക്കം നടത്തും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
