ബെംഗളുരൂ: മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു. കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്‌ണങ്ങളാക്കി മുറിച്ച് കുഴിച്ചിട്ടു. കർണാടകയിലെ ചിക്കൊടിക്ക് സമീപം ഉമാറാണിയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. യുവതിയെ പോലീസ് അറസ്റ്റു ചെയ്തു.
ശാരീരിക ബന്ധത്തിന് ഭാര്യ വിസമ്മതിച്ചതിനെ തുടർന്ന് പ്രതി മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് യുവതി ഇയാളെ കൊലപ്പെടുത്തുന്നത്. കല്ല് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന ശേഷം ശരീരം വെട്ടിനുറുക്കി സമീപത്തുള്ള പറമ്പിൽ കുഴിച്ചിട്ടു. ശരീരഭാഗങ്ങൾ ഒരു വീപ്പയിലാക്കി ഉരുട്ടിയാണ് പറമ്പിലെത്തിച്ചത്. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ ശേഷം കത്തിയും ഇയാളുടെ ചോരപുരണ്ട വസ്ത്രങ്ങളും മറ്റും കവറിലാക്കി കല്ല് ചേർത്തുകെട്ടി കിണറ്റിലിട്ടു. വീടിനുള്ളിലുണ്ടായിരുന്ന ചോരപ്പാടുകളും കഴുകി വൃത്തിയാക്കി. ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞു. ശേഷം ഇയാളുടെ മൊബൈൽ സ്വിച്ച് ഓഫാക്കി സൂക്ഷിച്ചു. സംഭവത്തെ പറ്റി മറ്റാരോടും പറയരുതെന്ന് മകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. കുഴിച്ചിട്ട ശരീരാവശിഷ്ടങ്ങൾ നാട്ടുകാരിലാരോ കണ്ടെത്തിയതോടെയാണ് യുവതി കുടുങ്ങുന്നത്. പോലീസിൻ്റെ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു.
കടുത്ത മദ്യപാനിയായ ഇയാൾ യുവതിയേയും കുട്ടികളേയും മർദിക്കുന്നത് പതിവായിരുന്നു. പണത്തിനു വേണ്ടി മറ്റുള്ളവരോടൊപ്പം കിടക്ക പങ്കിടാനും ഇയാൾ യുവതിയെ നിർബന്ധിക്കാറുണ്ടായിരുന്നു. ഒടുവിൽ സ്വന്തം മകളെ തന്നെ ഉപദ്രവിക്കാനൊരുങ്ങിയതോടെ തനിക്കു മൂന്നിൽ അയാളെ കൊല്ലുകയല്ലാതെ മറ്റുവഴികളില്ലായിരുന്നു എന്നും യുവതി പോലീസിനോട് പറഞ്ഞു.

