മലപ്പുറം: മുപ്പതോളം സ്ത്രീകളുടെ പേരിൽ വ്യക്തിഗത വായ്പ എടുത്ത് പണവുമായി നാട്ടുകാരാണ് മുങ്ങിയെന്ന് പരാതി. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. കല്ലിപറമ്പൻ അബ്ദുൽ ലത്തീഫ് എന്ന മാമ്പറ മാനു (45) കബളിപ്പിച്ചതായാണ് പ്രദേശവാസികളായ സ്ത്രീകൾ പോലീസിൽ നൽകിയ പരാതി. പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട് മുക്കിൽ 22-ാം വാർഡിലെ മുപ്പതോളം സ്ത്രീകളുടെ പേരിൽ വ്യക്തിഗത വായ്പ എടുപ്പിച്ച പണവുമായാണ് ഇയാൾ മുങ്ങിയതെന്നാണ് ആരോപണം.
സജീവ രാഷ്ട്രീയ പ്രവർത്തകനായ ഇയാൾ നഗരസഭയുടെ ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമാണ കോൺട്രാക്റ്റ് എടുത്ത ശേഷം പല കാരണങ്ങൾ പറഞ്ഞ് സ്ത്രീകളെ കൊണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുപ്പിച്ച് പണം തട്ടിയതായാണ് ജനകീയ സമിതി വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ബാങ്കിലെ ലോണിന്റെ തിരിച്ചടവ് താൻ നോക്കി കൊള്ളാമെന്ന് വിശ്വസിപ്പിച്ചാണ് ലോൺ എടുപ്പിച്ചത്. നഗരസഭയിൽ നിന്ന് ലൈഫ് പദ്ധതിയിലെ തുക കിട്ടുമ്പോൾ ലോൺ പൂർണമായി അടയ്ക്കാമെന്നാണ് പറഞ്ഞിരുന്നതെന്നും തട്ടിപ്പിന് ഇരയായവർ പോലീസിനോട് പറഞ്ഞു.
എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് പ്രതിനിധികൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണ്. നിർധനരും കൂലിപ്പണിക്കാരായ കുടുംബങ്ങളെയാണ് തട്ടിപ്പിൽ കുടുങ്ങിയിട്ടുള്ളത്. കുടിവെള്ളപദ്ധതി പൂർത്തിയാക്കാൻ തൽക്കാലത്തേക്ക് പണം ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് അങ്കണവാടി ടീച്ചറായ സി. സഫിയയുടെ പേരിൽ ലോൺ എടുത്തിട്ടുള്ളത്. പ്രദേശത്തെ മുപ്പതോളം സ്ത്രീകളെ ഇത്തരത്തിൽ പല തരത്തിൽ വിശ്വസിപ്പിച്ച് പേഴ്‌സണൽ ലോണെടുപ്പിച്ച്പണം കൈക്കലാക്കി മുങ്ങിയിരിക്കുകയാണെന്നാണ് ആരോപണം.


