വൈപ്പിൻ: ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയ നാൽപ്പത്തഞ്ചുകാരൻ അറസ്റ്റിൽ. മലപ്പുറം വേങ്ങര വൈദ്യർവീട്ടിൽ മുജീബ് റഹ്മാനാണ്(45) ഞാറയ്ക്കൽ പൊലീസിന്റെ പിടിയിലായത്. തന്റെ 33 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന എടവനക്കാട് സ്വദേശിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. യുവതിയായി അഭിനയിച്ചാണ് മുജീബ് റഹ്മാൻ തട്ടിപ്പ് നടത്തിയത്. വിവാഹ വാഗ്ദാനം നൽകി സൗഹൃദം സ്ഥാപിച്ച ശേഷം ക്രിപ്റ്റോകറൻസി ട്രേഡിംഗ് നടത്തുകയും ഇതിന് പിന്നാലെ പണം തട്ടിയെടുക്കുകയുമായിരുന്നു.
മാട്രിമോണിയൽ പരസ്യം വഴി ലഭിച്ച ഫോൺ നമ്പരാണ് പരാതിക്കാരന് കുടുക്കായത്. വാട്സാപ് വഴി ബന്ധപ്പെട്ടപ്പോൾ പേര് ശ്രുതി എന്നാണെന്നും ബെംഗളൂരുവിൽ സ്ഥിര താമസമാണെന്നും ബ്രിട്ടനിലാണ് ജോലിയെന്നും പരിചയപ്പെടുത്തി. പിന്നീടാണ് ശ്രുതി പരാതിക്കാരന് വിവാഹ വാഗ്ദാനം നൽകുന്നത്. വിവാഹ വാഗ്ദാനം നൽകി സൗഹൃദം ശക്തമാക്കിയ ശേഷം ക്രിപ്റ്റോകറൻസി ട്രേഡിങ് ലാഭകരമാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് തുടങ്ങിയത്.
ചില ഓൺലൈൻ ആപ്പുകൾ യുവാവിനെക്കൊണ്ട് ഡൗൺലോഡ് ചെയ്യിച്ചു. ആദ്യം ഇതുവഴി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നുള്ള 7,44,000 രൂപ മുടക്കി ക്രിപ്റ്റോ കറൻസി വാങ്ങിച്ച് മറ്റൊരു ആപ്പിൽ നിക്ഷേപിച്ചു. ഇതിനു ശേഷവും പല തവണയായി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് 32,93,306രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
