തൃശ്ശൂർ: വരന്തരപ്പിള്ളിയിൽ യുവതിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. വരന്തരപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണാറ കരടിയള തെങ്ങനാൽ കുഞ്ഞുമോൻ്റെ ഭാര്യ ദിവ്യ (36) യാണ് മരിച്ചത്. ദിവ്യയെ കുഞ്ഞുമോൻ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സൂചന. പോലീസ് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ദിവ്യയ്ക്ക് ഒരു തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്നു കുഞ്ഞുമോന് സംശയമുണ്ടായിരുന്നെന്നും ഇതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് സൂചന.
കഴിഞ്ഞദിവസം വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ദിവ്യയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി എന്നായിരുന്നു ഭർത്താവ് കുഞ്ഞുമോൻ്റെ മൊഴി.
ഭാര്യയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ച കുഞ്ഞുമോൻ, വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെത്തി മരണ വിവരവും അറിയിച്ചു. പനിയെതുടർന്ന് ആശുപത്രിയിലാക്കിയ ഭാര്യ മരിച്ചു എന്നായിരുന്നു കുഞ്ഞുമോൻ്റെ മൊഴി.
ആശുപത്രിയിലെത്തി മൃതദേഹം പരിശോധിച്ചപ്പോൾ ദിവ്യയുടെ കഴുത്തിൽ ചില പാടുകൾ കണ്ടതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയമുണ്ടായത്. തുടർന്നാണ് കുഞ്ഞുമോനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
