തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ഐസിയുവിനും വെന്റിലേറ്ററിനുമുള്ള പുതുക്കിയ നിരക്കുകൾ പിൻവലിക്കുമെന്ന് സൂപ്രണ്ട് ഡോ എ നിസാറുദീൻ അറിയിച്ചു.
അതേസമയം എ പി എൽ കാർഡ് ഒഴികെയുള്ള എല്ലാവർക്കും ഇവ സൗജന്യമാണ്. കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിലാണ് ഐസിയുവിലെ ഫീസ് ഈടാക്കൽ താൽക്കാലികമായി നിർത്തി വച്ചത്. കഴിഞ്ഞ ദിവസമാണ് ആശുപത്രി വികസന സമിതി ഫീസ് പുനരാംഭിക്കാൻ തീരുമാനിച്ചത്. ആശുപത്രിയിൽ ലഭ്യമായ വിവിധ ചികിത്സാ പദ്ധതികളിൽ അവയുടെ പാക്കേജിലുൾപ്പെട്ടിട്ടുള്ളതിനാൽ ഫീസ് ഈടാക്കില്ല.
മോർച്ചറിയിൽ ഫീസ് ഈടാക്കി മൃതദേഹം സൂക്ഷിക്കുന്നതു നിർത്തി വച്ചതു സംബന്ധിച്ചും സൂപ്രണ്ട് വ്യക്തത വരുത്തി. ദിവസേന ഇരുപതു പോസ്റ്റുമോർട്ടം വരെ നടക്കുന്ന സാഹചര്യത്തിലും അത്രയും തന്നെ അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിക്കേണ്ട അവസ്ഥയിലും പുറത്തു നിന്നു കൊണ്ടുവരുന്ന മൃതദേഹം സൂക്ഷിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. മാത്രമല്ല, ഇടതടവില്ലാതെ പ്രവർത്തിക്കുന്നതിനാൽ അറ്റകുറ്റപ്പണിയ്ക്കായി അഞ്ചു ഫ്രീസറുകൾ വരെ മാറ്റിവയ്ക്കേണ്ടിയും വരും. ഈ സാഹചര്യത്തിലാണ് വാടക ഈടാക്കി മൃതദേഹം സൂക്ഷിക്കുന്നതിനു കഴിയാതെ വരുന്നതെന്നും ഡോ എ നിസാറുദീൻ അറിയിച്ചു.
