തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവാവിൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് രണ്ടര ലക്ഷം രൂപ കവർന്നു. നഗരൂർ സ്വദേശിയായ സ്വർണ്ണക്കടയുടമയെ ആക്രമിച്ച സംഭവത്തിൽ നാല് പേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു സംഭവം നടന്നതെങ്കിലും ഇന്ന് രാവിലെയാണ് പുറത്തറിഞ്ഞതെന്നാണ് റിപോർട്ടുകൾ.
സ്വർണ്ണ പണയം എടുക്കാനെന്ന വ്യാജേനയാണ് യുവാവിനെ വിളിച്ചുവരുത്തിയത്. തുടർന്ന് യുവാവിൻ്റെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ് കാഴ്ച മറച്ച ശേഷം ശാരീരികമായി ആക്രമിച്ച് കൈവശമുണ്ടായിരുന്ന രണ്ടര ലക്ഷം രൂപ കവർച്ച ചെയ്യുകയായിരുന്നു. ആക്രമണത്തിന് ഇരയായ യുവാവ് ഉടൻ തന്നെ പൊലീസിൽ പരാതി നൽകി.
ആറ്റിങ്ങൽ പൊലീസാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ നാല് പ്രതികളെ പിടികൂടി. പിടിയിലായവർ ആറ്റിങ്ങൽ, ചിറയിൻകീഴ് സ്വദേശികളാണ്. സംഭവത്തിൽ ഉൾപ്പെട്ട ഒരാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പൊലീസ് നൽകുന്ന സൂചന.


