വ്യത്യസ്ഥ മതങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വൃക്കദാനം: ബന്ധം തെളിയിക്കണമെന്ന് ഹൈക്കോടതി





കൊച്ചി: വ്യത്യസ്ഥ മതങ്ങളില്‍ ഉള്‍പ്പെട്ട രണ്ടുസ്ത്രീകള്‍ തമ്മിലുള്ള വൃക്കദാനത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി. ഇരുസ്ത്രീകളും തമ്മിലുള്ള സൗഹൃദവും ബന്ധവും തെളിയിക്കാതെ വൃക്ക ദാനം ചെയ്യാനാവില്ലെന്ന് സിംഗിള്‍ ജഡ്ജി പറഞ്ഞു. ഇരുവരുടെയും ബന്ധത്തെ കുറിച്ച് വ്യക്തതയില്ലാത്തതിനാല്‍ വൃക്കദാനം ചെയ്യാന്‍ വൃക്കദാനവുമായി ബന്ധപ്പെട്ട ജില്ലാ തല സമിതി അനുമതി നല്‍കിയിരുന്നില്ല. ഈ തീരുമാനത്തെ ചോദ്യം ചെയ്താണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. വൃക്ക സ്വീകരിക്കുന്ന സ്ത്രീയുടെ മരുമകന്റെയും വൃക്ക നല്‍കുന്ന സ്ത്രീയുടെ ഭര്‍ത്താവിന്റെയും മൊഴികള്‍ തമ്മില്‍ ചേരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ തല സമിതി അനുമതി നിഷേധിച്ചതെന്ന് ഹരജി പരിഗണിച്ച് കോടതി ചൂണ്ടിക്കാട്ടി. ” അവര്‍ നല്‍കിയ രേഖകള്‍ സമിതി ശരിയായ രീതിയില്‍ പരിശോധിച്ചില്ല. തങ്ങള്‍ തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ വൃക്ക നല്‍കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും ഒരു അവസരം കൂടി നല്‍കാം.”-കോടതി പറഞ്ഞു. ഇരുവരും തമ്മിലുള്ള ബന്ധം തൃപ്തികരമായി തെളിയിക്കാനും വൃക്കദാനത്തിന്റെ സാഹചര്യം വിശദീകരിക്കാനും കഴിഞ്ഞില്ലെന്നാണ് സമിതി കണ്ടെത്തിയിരുന്നത്. വൃക്ക സ്വീകരിക്കുന്ന സ്ത്രീയുടെ മരുമകന്‍ പ്രവൃത്തി കരാര്‍ എടുത്ത ഐടി സ്ഥാപനത്തിലെ ജീവനക്കാരനാണ് വൃക്ക നല്‍കുന്ന സ്ത്രീയുടെ ഭര്‍ത്താവെന്നതാണ് ബന്ധം. സ്വന്തം ഇഷ്ടത്തില്‍ വൃക്ക ദാനം ചെയ്യുന്നുവെന്നാണ് പോലിസ് റിപോര്‍ട്ട് നല്‍കിയത്. ഇതില്‍ സാമ്പത്തിക താല്‍പര്യം ഇല്ലെന്ന് സ്ഥലം എംപിയും കത്ത് നല്‍കി. ഈ സാഹചര്യത്തിലാണ് രേഖകള്‍ പരിശോധിച്ച് പുതിയ തീരുമാനം എടുക്കാന്‍ സമിതിക്ക് കോടതി നിര്‍ദേശം നല്‍കിയത്. വൃക്ക നല്‍കുന്ന സ്ത്രീക്ക് രണ്ടു മക്കളുണ്ടെന്നും അവരുടെ ഭര്‍ത്താവ് രക്തസമ്മര്‍ദ്ദവും ഓര്‍മക്കുറവും അനുഭവിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടുകയുമുണ്ടായി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: