ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായി; ആര്യയുടെ പ്രവർത്തനം ശരിയായില്ല സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ‌ വിമർശനം

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിൽ‌ ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം. മുഖ്യമന്ത്രിക്കെതിരെയും ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം ഉയർന്നു. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിൽ തെറ്റില്ല. എന്നാൽ മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശനുമായി കാറിൽ എത്തിയത് തെറ്റെന്ന് നേതാക്കൾ. യോഗി ആദിത്യ നാഥിൻ്റെ ആശംസ വായിക്കുന്നതിൻ്റെ രാഷ്ട്രീയം എന്താണെന്ന് നേതാക്കൾ ചോദ്യം ഉയർത്തി. എല്ലാം ഭരണത്തിന് വിട്ടു കൊടുത്ത് പാർട്ടി മാറിനിൽക്കുന്നതിന്റെ കുഴപ്പമാണിതെന്നും വിമർശനം.


തിരുവനന്തപുരത്തെ തോൽവിക്ക് കാരണം വിഭാഗീയത എന്നും വിമർശനം ഉയർന്നു. ജില്ലയിലെ പാർട്ടിയിൽ വിഭാഗീയത രൂക്ഷമെന്നും വിഭാഗീയത കൊണ്ടാണ് നഗരസഭയിൽ തോറ്റുപോയതെന്നും എസ് പി ദീപക് പറഞ്ഞു. തിരുവനന്തപുരം നഗരസഭയിൽ മുതിർന്ന നേതാവ് തിരുവനന്തപുരം നഗരസഭയിൽ മത്സരിക്കാത്തത് തിരിച്ചടിയായെന്ന് കരമന ഹരി പറഞ്ഞു. സ്വീകാര്യതയുള്ള മുതിർന്ന നേതാവ് മത്സരിക്കണമായിരുന്നു. സംഘടനാപരമായ ദൗർബല്യങ്ങളാണ് തോൽവിക്ക് കാരണമെന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ കരമന ഹരി പറഞ്ഞു.

ആര്യാ രാജേന്ദ്രനെ വിമർശിച്ച് മുൻ മേയറും എംഎൽഎയുമായ വി.കെ പ്രശാന്ത് രംഗത്തെത്തി. മേയർ എന്ന നിലയിലുള്ള ആര്യയുടെ പ്രവർത്തനം ശരിയായില്ല. മേയർ ജനകീയമായി പ്രവർത്തിക്കണമായിരുന്നു. ഇത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും വി കെ. പ്രശാന്ത് കുറ്റപ്പെടുത്തി.


മന്ത്രിമാരുടെ ഓഫീസിന് എതിരെയും ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ മുന്നിൽ പോയി ഓഛാനിച്ച് നിൽക്കേണ്ട ഗതികേടിലാണ് എംഎൽഎമാരെന്നായാരുന്നു വിമർശനം. കെ.എ. ആൻസലൻ എൽഎൽഎയാണ് മന്ത്രിമാരുടെ ഓഫീസുകളെ വിമർശിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: