ഡൽഹി: പുതുവർഷത്തിൽ കനത്ത തിരിച്ചടിയായി എൽപിജി വില വർധന. രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 111 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് (ജനുവരി 1) മുതൽ പ്രാബല്യത്തിൽ വന്നു. മറ്റൊരു ആശ്വാസമെന്തെന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയിലെ മാറ്റങ്ങള്‍ പരിഗണിച്ചാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിച്ചത്.
ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വില വർധന ഇന്ന് പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ 1580.50 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇനി മുതൽ 1691.50 രൂപ നൽകണം. ചെന്നൈയിലാകട്ടെ വാണിജ്യ സിലിണ്ടറിന്റെ വില 1739.5 രൂപയിൽ നിന്ന് 1849.50 രൂപയായി ഉയർന്നു. ഏറ്റവും ഉയർന്ന നിരക്ക് ചെന്നൈയിലാണ്. തിരുവനന്തപുരത്ത് 1719 രൂപയാണ് ഇന്നത്തെ വില. അതേസമയം കൊൽക്കത്തയിൽ വില 1684 രൂപയിൽ നിന്ന് 1795 രൂപയായി ഉയർന്നു. മുംബൈയിൽ 1531.50 രൂപയ്ക്ക് ലഭ്യമായിരുന്ന വാണിജ്യ എൽപിജി സിലിണ്ടറിന് 1642.50 രൂപയായി.
19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസം നേരിയ തോതിൽ കുറച്ചിരുന്നു. ഡിസംബർ ഒന്നിനായിരുന്നു അവസാനമായി വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ ചെറിയ മാറ്റം വന്നത്. ഡൽഹിയിലും കൊൽക്കത്തയിലും 10 രൂപ കുറഞ്ഞപ്പോൾ മുംബൈയിലും ചെന്നൈയിലും 11 രൂപ കുറഞ്ഞിരുന്നു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് ചെറുകിട വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം കൂടുതായി ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ വിലവർധനവ് വിലക്കയറ്റത്തിന് കാരണമാകുമോ എന്ന ആശങ്കയും തള്ളിക്കളയാനാകില്ല. അടുത്തിടെയായി വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ സ്ഥിരമായി മാറ്റമുണ്ടാകുന്ന സ്ഥിതിയാണുള്ളത്. പക്ഷേ ഗാർഹിക സിലിണ്ടറുകളുടെ വില 2025 ഏപ്രിൽ മുതൽ മാറ്റമില്ലാതെ തുടരുകയുമാണ്.
കേരളത്തില്‍ വില ഇങ്ങനെ
കേരളത്തിലും സമാനമായ വില വര്‍ധനവ് പ്രതിഫലിച്ചിട്ടുണ്ട്. കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില ഏകദേശം 1,698 രൂപയിലെത്തി. തിരുവനന്തപുരത്ത് 1,719 രൂപയും കോഴിക്കോട് 1,730 രൂപയുമാണ് പുതിയ വില.


