കൊല്ലം: പാഠഭാഗം എഴുതി തീർത്തില്ലെന്ന് ആരോപിച്ച് പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി തല്ലിച്ചതച്ച് ട്യൂഷൻ സെന്റർ ഉടമ. ട്യൂഷൻ സെന്റർ പ്രധമാധ്യാപകൻ ആണ് വിദ്യാർഥിയുടെ കൈ അടിച്ചു പൊട്ടിച്ചത്. വ്യാഴാഴ്ച വൈകിട്ട് മേവറത്തെ സ്വകാര്യ ട്യൂഷൻ സെന്ററിൽ ആയിരുന്നു സംഭവം. മയ്യനാട് സ്വദേശിയായ പതിനാറുകാരനാണ് മർദനമേറ്റത്.
പ്ലസ് വൺ വിദ്യാർഥിയായ കുട്ടി എൻഎസ്എസ് (നാഷണൽ സർവീസ് സ്കീം) ക്യാംപിൽ പങ്കെടുക്കുന്നതിനാൽ ട്യൂഷൻ സെന്ററിൽ എത്തിയിരുന്നില്ല. ഈ ദിവസങ്ങളിലെ പാഠഭാഗമത്രയും രണ്ട് ദിവസം സ്കൂളിൽ വിടാതെ സെന്ററിൽ ഇരുത്തി എഴുതിച്ചുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പിന്നീട് വൈകിട്ട് ക്ലാസിൽ എത്തിയ പ്രിൻസിപ്പൽ പാഠഭാഗം എഴുതി പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ച് കുട്ടിയെ തല്ലി.
ചൂരലുകൊണ്ടാണ് പ്രധമാധ്യാപകൻ വിദ്യാർഥിയെ ക്രൂരമായി തല്ലിച്ചതച്ചത്. കുട്ടിയുടെ വലതുകൈയുടെ കൈപ്പത്തിക്കും കൈമുട്ടിനും ഇടയിലാണു അടിച്ചത്. കുട്ടിയെ തല്ലിയ വിവരം ട്യൂഷൻ സെന്റർ ഉടമ തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചതും. മകന്റെ കൈയിൽ ചെറുതായി മുറിവ് പറ്റിയെന്നും അതുകൊണ്ടു വീട്ടിൽ കൊണ്ടുവിടുകയാണെന്നുമാണ് ഇയാൾ പറഞ്ഞത്. കുട്ടിയെ വീട്ടിൽ കൊണ്ടിറക്കിയ ശേഷം ഇയാൾ മടങ്ങുകയും ചെയ്തു. രാത്രി കുട്ടിയുടെ പിതാവ് വന്നുകണ്ട സമയത്താണ് മുറിവുകൾ കാണുന്നത്. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും അടി കൊണ്ടു നീലിച്ച അടയാളങ്ങളുമുണ്ട്. അധ്യാപനെതിരെ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് കുടുംബം പ്രതികരിച്ചു


