തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്ക് തിരിച്ചടി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചു
ജസ്റ്റിസ് അരുന്ധതി ദിലീപ് ആണ് ജാമ്യഹർജിയില്‍ ഉത്തരവിട്ടത്. വിധിക്കെതിരെ പ്രതിഭാഗം തിങ്കളാഴ്‌ച അപ്പീല്‍ നല്‍കും. ഇന്നലെ അടച്ചിട്ട കോടതി മുറിയില്‍ രണ്ട് മണിക്കൂർ വിശദമായ വാദം കേട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ടി എം ജി ദേവിയാണ് ഹാജരായത്.
രാഹുലും യുവതിയുമായി പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നതിന് ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പ്രതിഭാഗം ഹാജരാക്കി. എന്നാല്‍, പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ട് ജാമ്യം നിഷേധിക്കുകയായിരുന്നു. പ്രതി സ്ഥിരം കുറ്റക്കാരനാണെന്നും കൂടുതല്‍ പരാതികള്‍ രാഹുലിനെതിരെ വരുന്നുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞത്.
പ്രതി എംഎല്‍എ ആണെന്നും ആവശ്യപ്പെടുന്ന സമയത്ത് കോടതിയില്‍ ഹാജരാകുന്ന ആളാണെന്നും കേസ് നിലനില്‍ക്കുന്നതല്ലെന്നും ജാമ്യം നല്‍കണമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി ഹാജരായ അഡ്വ. ശാസ്തമംഗലം അജിത്ത് കുമാർ ഇന്നലെ വാദിച്ചിരുന്നു.
എന്നാല്‍, പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും വാദിയെ ഭീഷണിപ്പെടുത്താനും സാദ്ധ്യതയുണ്ടെന്നും സെഷൻസ് കോടതിയില്‍ വിസ്തരിക്കേണ്ട കേസാണിതെന്നും പറഞ്ഞ് അന്വേഷണ സംഘത്തിന് വേണ്ടി പ്രോസിക്യൂഷൻ ഇന്നലെ ജാമ്യ ഹർജിയെ എതിർത്തു.


