സേലം: തമിഴ്‌നാട്ടിലെ സേലത്ത് മകനെ കൊലപ്പെടുത്തിയ മാതാവ് പിടിയിൽ. ബേലൂരിനടുത്തുള്ള കരടിപ്പട്ടി സ്വദേശി മണികണ്ഠനാണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ അമ്മ ജ്യോതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വാഴപ്പാടിക്ക് സമീപമുള്ള ഒരു അടയ്ക്ക തോട്ടത്തിൽ നിന്നാണ് നിർമാണ തൊഴിലാളിയായ മണികണ്ഠന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. മാർച്ച് എട്ടിന് ശേഷം മണികണ്ഠനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇയാൾ ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. എന്നാൽ ഭർത്താവിനെ കാണാതായതിൽ സംശയം തോന്നിയ വിനോദിനി ഏപ്രിൽ ഒന്നിന് വാഴപ്പാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
വീട്ടിലുണ്ടായ തർക്കത്തിനിടെ ജ്യോതി മകനെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ മൃതദേഹം തോട്ടത്തിൽ കുഴിച്ചുമൂടി. പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം കണ്ടെത്തി. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു.
മണികണ്ഠൻ മദ്യപാനത്തിന് അടിമയായിരുന്നുവെന്നും കുടുംബാംഗങ്ങളുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിനെത്തുടർന്നാണ് ഭാര്യ വിനോദിനി ഇയാളുമായി പിരിഞ്ഞ് സ്വന്തം വീട്ടിൽ പോയത്. 10 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് രണ്ട് കുട്ടികളുണ്ടായിരുന്നുവെങ്കിലും ഒരു മകൻ രണ്ട് വർഷം മുമ്പ് മരിച്ചു. കൊലപാതകത്തിന് സഹായിച്ച ബന്ധുക്കളെ കണ്ടെത്താൻ അന്വേഷണം നടന്നു വരികയാണ്.

