ബംഗ്ലാദേശിലെ റെയിൽവേ സ്‌റ്റേഷനിലാണ് നാടിനെ നടുക്കിയതും എന്നാൽ ആശ്വാസം പകരുന്നതുമായ സംഭവം നടന്നത്
ടിറ്റാസ് കമ്മ്യൂട്ടർ ട്രെയിനിലാണ് കുടുംബം യാത്ര ചെയ്തിരുന്നത്. ഒന്നര മണിക്കൂർ വൈകിയെത്തിയ ട്രെയിൻ സ്‌റ്റേഷനിൽ നിന്നും നീങ്ങിത്തുടങ്ങിയ ശേഷമാണ് ഇവർ പുറത്തിറങ്ങാൻ ശ്രമിച്ചത്. ഇതിനിടെ അബദ്ധത്തിൽ കുട്ടി കൈയിൽ നിന്ന് വഴുതി പാളത്തിലേക്ക് വീഴുകയായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ പിതാവ് ട്രെയിനിനടിയിലേക്ക് ചാടുകയും കുട്ടിയെ നെഞ്ചോട് ചേർത്ത് പിടിക്കുകയും ചെയ്തു.
ട്രെയിൻ മുകളിലൂടെ കടന്നുപോകുമ്പോഴും കുട്ടി പരിഭ്രമിച്ച് എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ പിതാവ് കുഞ്ഞിനെ അനങ്ങാൻ സമ്മതിക്കാതെ ചേർത്തുപിടിച്ചു. ട്രെയിൻ പൂർണ്ണമായും കടന്നുപോയ ശേഷം റെയിൽവേ ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇരുവരെയും പുറത്തെടുത്തു. നിസാര പരുക്കുകളോടെ ഇരുവരും രക്ഷപ്പെട്ടു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ഈ പിതാവിന്റെ ധൈര്യത്തിന് വലിയ കൈയടിയാണ് ലഭിക്കുന്നത്


