എബോള വ്യാപനത്തിൽ ദില്ലി വിമാനത്താവളത്തിൽ സുരക്ഷ മുന്നറിയിപ്പുകൾ. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് മുന്നറിയിപ്പുള്ളത്. ജാഗ്രതാ നിർദേശം നൽകിയത് ഈ രാജ്യങ്ങളിൽ എബോള കേസുകൾ വർധിച്ചതിന് പിന്നാലെയാണ്.
രോഗലക്ഷണങ്ങൾ കാണിക്കുന്നവർ ഉടൻ തന്നെ വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടാൻ നിർദേശമുണ്ട്.
പനി, ക്ഷീണം, തലവേദന, പേശീവേദന, ഛർദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. എബോള ബാധിച്ച് ചികിത്സയിലായിരുന്നവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും അരോഗ്യ വിഭാഗവുമായി റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശമുണ്ട്. എബോള വ്യാപനം വിലയിരുത്തുന്നതിന് കേന്ദ്രം അടിയന്തര യോഗം വിളിച്ചിരുന്നു.
എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യയിൽ പുതിയ എബോള കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. ലോകത്ത് പലയിടത്തും എബോള വൈറസ് അനിയന്ത്രിതമായി പടരുകയാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ സുരക്ഷാ നടപടികൾ സ്വീകരിച്ച് വരുകയാണ്.

