കർണാടകയിൽ വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് 23കാരിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഭാര്യ ജീവനുവേണ്ടി പൊരുതുന്നതിനിടെ ദൃശ്യങ്ങൾ പകർത്തി മാതാപിതാക്കൾക്ക് വീഡിയോ കോളിലൂടെ കാണിച്ചതായും പൊലീസ് അറിയിച്ചു.
ബാഗൽകോട്ട് ജില്ലയിലെ ഗലഗലി ഗ്രാമത്തിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടത് ഭാഗ്യശ്രീ ജിഗളൂർ (23) ആണെന്നും പ്രതി ഭർത്താവ് പ്രവീൺ ജിഗളൂർ ആണെന്നും പൊലീസ് തിരിച്ചറിഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ, പ്രവീൺ ഭാര്യയെ മരക്കഷണം ഉപയോഗിച്ച് ആക്രമിച്ച ശേഷം വീട്ടിൽ തൂക്കിലേറ്റിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഭാര്യ ശ്വാസത്തിനായി പിടയുന്നതിന്റെ ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
ഭാര്യയുടെ അവസ്ഥ കാണിക്കാനായി പ്രവീൺ അവളുടെ മാതാപിതാക്കളെ വീഡിയോ കോളിൽ വിളിച്ചതായും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.
രണ്ട് മാസം മുമ്പ് ദമ്പതികൾക്കിടയിൽ ഉണ്ടായിരുന്ന നിരന്തര തർക്കങ്ങളെ തുടർന്ന് ഭാഗ്യശ്രീ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ച് ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് പ്രവീൺ അവളെ തിരികെ കൊണ്ടുവന്നതായാണ് റിപ്പോർട്ട്. എന്നാൽ, വീട്ടിൽ തിരിച്ചെത്തിയ ദിവസം വൈകുന്നേരം തന്നെ സംഭവം നടന്നതായി പൊലീസ് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് ബിലഗി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.


