ജെറുസലേം: ഹമാസിന്റെ വ്യോമസേനാ മേധാവി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇസ്രായേൽ പ്രതിരോധ സേനയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഗാസ മുനമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് വ്യോമസേന മേധാവി മുറാദ് അബു മുറാദാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ആഴ്ച നടന്ന കൂട്ടക്കൊലയ്ക്ക് ഹമാസിന് നേതൃത്വം നൽകിയത് അബു മുറാദായിരുന്നു. ആ ആക്രമണത്തിൽ ഹാംഗ് ഗ്ലൈഡറുകൾ വഴി ഇസ്രായേലിലേക്ക് കടന്ന ആക്രമണകാരികളുമുണ്ടെന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ ഏഴിന് ഇസ്രായേലിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് നേതൃത്വം നൽകിയ ഹമാസിന്റെ കമാൻഡോ സേനയുടെ സൈറ്റുകൾ ഒറ്റരാത്രികൊണ്ട് വിവിധ ആക്രമണങ്ങളിലൂടെ നശിപ്പിച്ചെന്നും ഐഡിഎഫ് പറഞ്ഞു. ഹമാസ് ഭീകരസംഘം വ്യോമാക്രമണം നടത്തിയിരുന്ന ആസ്ഥാനത്തെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം.
പതിറ്റാണ്ടുകൾക്കിടയിൽ നടന്ന ഏറ്റവും വലിയ സംഘർഷത്തിൽ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ 1,300-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഇസ്രായേൽ ഗാസയിൽ നടത്തിയ പ്രത്യാക്രമണത്തിൽ 1,530-ലധികം പേർ കൊല്ലപ്പെട്ടു. ഏകദേശം 1500 ഹമാസ് തീവ്രവാദികൾ ജൂത രാഷ്ട്രത്തിനുള്ളിൽ കൊല്ലപ്പെട്ടതായും ഇസ്രായേൽ അവകാശപ്പെടുന്നു.