ഗാസ സിറ്റി: ഹമാസ് നേതാവ് ജയിലിൽ മരിച്ചു. ഹമാസിന്റെ മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹത്തെ ഇസ്രയേൽ പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഉമർ ദറാഗ്മ ഇസ്രായേൽ ജയിലിൽ മരിച്ചതായാണ് റിപ്പോർട്ട്. ഇസ്രായേൽ സൈന്യം തടവറയിൽ വച്ച് ഉമർ ദറാഗ്മയെ പീഡിപ്പിച്ചു കൊന്നതാണെന്നാണ് ഹമാസിന്റെ ആരോപണം.
എന്നാൽ ഹൃദയാഘാതം മൂലമാണ് ഉമറിന്റെ മരണമെന്നാണ് ഇസ്രായേൽ വിശദീകരണം. ഹമാസിന്റെ വെസ്റ്റ് ബാങ്കിലെ നേതാവായ ഉമറിനെയും മകനെയും ഒക്ടോബർ ഒമ്പതിനാണ് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തത്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം 800 ഓളം പലസ്തീനികളെ തടവിലാക്കിയതായി ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. ഇതിൽ 500 ഓളം പേർ ഹമാസ് അംഗങ്ങളാണെന്നും ഇസ്രായേൽ പറഞ്ഞിരുന്നു.
അതേസമയം, ഇസ്രയേലിൽ നിന്ന് തട്ടിക്കൊണ്ടുപോയ 200 ലധികം ബന്ദികളിൽ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇരട്ട പൗരത്വമുള്ള ബന്ദികളുടെ മോചനത്തിനായി റെഡ് ക്രോസ് പ്രതിനിധികൾ ഗാസയിലേക്ക് പുറപ്പെടുന്നതായാണ് റിപ്പോർട്ട്. ബന്ദികളായ രണ്ട് പേരെ കൂടി മോചിപ്പിച്ചതായും ഹമാസ് അറിയിച്ചു. ഇസ്രായേൽ വനിതകളെയാണ് ഹമാസ് മോചിപ്പിച്ചത്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്നാലെയാണ് നടപടി. 85കാരി യോഷെവ്ഡ് ലിഫ്ഷിറ്റ്സ്, 79കാരി നൂറിറ്റ് കൂപ്പർ എന്നിവരെയാണ് വിട്ടയച്ചത്. ഇരുവർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ വിട്ടയച്ചെന്നാണ് ഹമാസിന്റെ വിശദീകരണം
