തൃശ്ശൂർ: കേരളവർമ്മ കോളജ് യൂണിയൻ
ചെയർമാൻ സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗിൽ എസ്എഫ്ഐ സ്ഥാനാർഥി അനിരുദ്ധന് വിജയം. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ വോട്ടെണ്ണലിൽ അവസാന നിമിഷത്തിലാണ് 3 വോട്ട് ഭൂരിപക്ഷത്തിൽ അനിരുദ്ധൻ ജയിച്ചത്. ഹൈക്കോടതി നിർദേശപ്രകാരമാണ് റീ കൗണ്ടിങ് നടത്തിയത്. അനിരുദ്ധന് 892 ഉം ശ്രീക്കുട്ടന് 889 ഉം വോട്ടുകളാണ് ലഭിച്ചത്.
കഴിഞ്ഞ ദിവസം ചെയർമാൻ സ്ഥാനാർഥികളും വിദ്യാർഥി സംഘടനാപ്രതിനിധികളുടെയും യോഗം ചേർന്നാണ് വോട്ടെണ്ണൽ തീരുമാനിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെ എസ് യു ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വിജയിയായി പ്രഖ്യാപിച്ചിരുന്ന എസ് എഫ് ഐയുടെ സ്ഥാനാർഥിയുടെ വിജയം റദ്ദാക്കിയ ഹൈക്കോടതി അസാധു വോട്ടുകളടക്കം കൂട്ടിച്ചേർത്ത് എണ്ണിയതിൽ അപകാതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
വോട്ടെണ്ണൽ നടപടികൾ പൂർണമായും വീഡിയോയിൽ പകർത്തിയിരുന്നു. ചെയർമാൻ സ്ഥാനത്തേക്ക് എസ്എഫ്ഐ, കെഎസ്യു, എബിവിപി, എഐഎസ്എഫ് സംഘടനകളുടെ സ്ഥാനാർഥികളാണ് മത്സരിച്ചത്. കഴിഞ്ഞ മാസം ഒന്നാം തീയതി രാവിലെയായിരുന്നു തെരഞ്ഞെടുപ്പ്. 896 വോട്ട് ശ്രീക്കുട്ടന് ലഭിച്ചപ്പോൾ എസ്എഫ്‌ഐയുടെ ചെയർമാൻ സ്ഥാനാർഥി അനിരുദ്ധന് ലഭിച്ചത് 895 വോട്ടായിരുന്നു. എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടന്നു. തുടർന്ന് 11 വോട്ടിന് അനിരുദ്ധൻ വിജയിച്ചതായി പ്രഖ്യാപിച്ചു. തെഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് കെഎസ് രംഗത്ത് വന്നതോടെയാണ് വിവാദമായതും സംഭവം കോടതിയിലെത്തിയതും.
