ആലുവയിലെ അഞ്ചുവയസുകാരി ഇരയായത് അതിക്രൂര ലൈംഗികപീഡനത്തിന്; പോസ്റ്റ്മോർട്ടത്തിന് ശേഷം പോലീസ് സ്ഥിരീകരിച്ചു.

കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരി കൊല്ലപ്പെട്ടത് അതിക്രൂര ലൈംഗിക പീഡനത്തെ തുടർന്ന്. പോസ്റ്റ്മോർട്ടത്തിന് പിന്നാലെയാണ് ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചത്. തട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ പ്രതി ക്രൂരമായി പീഡിപ്പിച്ചു. കുട്ടിയുടെ ശരീരത്തിൽ സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു. എന്നാൽ പീഡനം പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിനിടെയാണെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.

കഴിഞ്ഞദിവസം വൈകിട്ടാണ് ബിഹാര്‍ ദമ്പതിമാരുടെ മകളായ അഞ്ചുവയസ്സുകാരിയെ അഷ്ഫാഖ് അസ്ലം എന്ന ബിഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയത്. ആലുവ മാര്‍ക്കറ്റിന് സമീപമെത്തിയ ഇയാള്‍ മാര്‍ക്കറ്റിന് പിറകിലേക്ക് കുട്ടിയുമായി നടന്നാണ് എത്തിയത്. ഇയാളെയും പെണ്‍കുട്ടിയെയും കണ്ട് ചിലര്‍ കാര്യംതിരക്കിയെങ്കിലും തന്റെ കുഞ്ഞാണെന്നായിരുന്നു പ്രതിയുടെ മറുപടി. മദ്യപിക്കാന്‍ പോവുകയാണെന്നും പറഞ്ഞു. തുടര്‍ന്ന് മാര്‍ക്കറ്റിന് പിറകിലെ കാടുമൂടിയ ഒറ്റപ്പെട്ട സ്ഥലത്തെത്തിയ പ്രതി പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്നാണ് പ്രാഥമികവിവരം.

കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ മുറിവുണ്ടെന്ന് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും കണ്ടെത്തി. ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് നിലവിലെ സൂചന. മരണം ഉറപ്പാക്കിയശേഷം പ്ലാസ്റ്റിക് കവറുകളും ചാക്കും മൃതദേഹത്തിന് മുകളിലിട്ടു. ശേഷം മൂന്ന് കല്ലുകളും ഇതിനുമുകളില്‍വെച്ചാണ് പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതെന്നും പറയുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: