ചെന്നൈ: .തമിഴ്നാട്ടിൽ വിവാഹാഭ്യർത്ഥന നിരസിച്ച 25കാരിയായ വനിതാ ഡോക്ടറെ മർദിച്ച് വിവാഹിതനായ സഹപ്രവർത്തകൻ.ഡോ. അൻപു സെൽവനാണ് സഹപ്രവർത്തകയെ മർദിച്ചത്. മർദനത്തിൽ മുഖത്തും കഴുത്തിലും കൈകളിലും പരിക്കേറ്റ ഡോക്ടർ കൃതികയെ ഹൊസൂർ ഗവണ്‍മെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃതിക ജോലി ചെയ്യുന്ന ക്ലിനിക്കിലെ ജീവനക്കാരാണ് കൃതികയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പ്രതിക്കായി അന്വേഷണം തുടങ്ങിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഇതിന് മുൻപ് നിരവധി തവണ ഡോക്ടർ വിവാഹാഭ്യർഥനയുമായി പിന്നാലെ വന്നിരുന്നുവെന്ന് കൃതിക പറഞ്ഞു. താത്പര്യമില്ലെന്ന് കടുപ്പിച്ച് പറഞ്ഞതോടെ കുറച്ചുകാലം ശല്യമുണ്ടായിരുന്നില്ല. പിന്നീട് ഇങ്ങനെ അക്രമാസക്തനാകുമെന്ന് കരുതിയില്ല. പത്താലപ്പള്ളി ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കണമെന്ന് വീണ്ടും നിർബന്ധിച്ചെന്ന് കൃതിക പറഞ്ഞു.
നിരസിക്കുന്നതിന് കാരണം പറയണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തു. തിരിച്ച് ക്ലിനിക്കിലെത്തിയപ്പോൾ ഫോണും ആഭരണങ്ങളും ബലം പ്രയോഗിച്ച് അഴിച്ചെടുത്ത ശേഷം മർദിക്കുകയായിരുന്നുവെന്ന് കൃതിക പറഞ്ഞു.