Headlines

അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ മൂന്നുപേർ പിടിയിലായ സംഭവത്തിൽ വഴിത്തിരിവ്



മുഖ്യ സൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന തമിഴ് ചലച്ചിത്ര നിർമ്മാതാവ് ജാഫർ സാദിക്കിനെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലും നാർക്കോട്ടിക് കൺട്രോൾ ബോർഡും ചേർന്ന് അറസ്റ്റ് ചെയ്തു.

മുഖ്യസൂത്രധാരനായ തമിഴ് സിനിമാ നിർമാതാവിനെ അന്വേഷണസംഘം തിരിച്ചറിഞ്ഞെങ്കിലും ഇയാളുടെ പേരോ മറ്റുവിവരങ്ങളോ നേരത്തെ പുറത്തുവിട്ടിരുന്നില്ല. രണ്ടാഴ്ചയിലേറെയായി നടത്തിയ തിരച്ചിലിനൊടുവിലാണ് ജാഫർ സാദിക്ക് ശനിയാഴ്ച പിടിയിലായത്.

ഫെബ്രുവരി 15-ന് സിന്തറ്റിക് മയക്കുമരുന്നായ മെത്താഫിറ്റമിൻ നിർമിക്കുന്നതിന് ആവശ്യമായ സ്യൂഡോഎഫഡ്രിനുമായിട്ടാണ് തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) പശ്ചിമ ഡൽഹിയിലെ ഗോഡൗണിൽനിന്ന് പിടികൂടിയത്. കോക്കനട്ട് പൗഡർ, ഹെൽത്ത് മിക്‌സ് പൗഡർ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ അയയ്ക്കുന്നതിൻറെ മറവിലായിരുന്നു മയക്കുമരുന്ന് നിർമാണത്തിനുള്ള രാസവസ്തുവും വിദേശത്തേക്ക് കടത്തിയത്. ഭക്ഷ്യവസ്തുക്കൾക്കിടയിൽ ഒളിപ്പിച്ചാണ് ഇത്തരത്തിൽ കടത്ത് നടന്നിരുന്നതെന്നും എൻ.സി.ബി. ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

മയക്കുമരുന്ന് നിർമാണത്തിനുള്ള രാസവസ്തുകൾ വൻതോതിൽ തങ്ങളുടെ രാജ്യത്തേക്ക് അയക്കുന്നതായി ന്യൂസിലാൻഡ് കസ്റ്റംസും ഓസ്‌ട്രേലിയൻ പോലീസും നേരത്തെ എൻ.സി.ബി.യെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ന്യൂസിലാൻഡ്, ഓസ്‌ട്രേലിയൻ അന്വേഷണ ഏജൻസികളുമായി ചേർന്ന് എൻ.സി.ബി. സംഘം അന്വേഷണം ആരംഭിച്ചത്. തുടർന്ന് യു.എസ്. ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ ഇതുസംബന്ധിച്ച ചില സൂചനകൾ എൻ.സി.ബി.ക്ക് കൈമാറി.

പരിശോധനയിൽ 50 കിലോഗ്രാം സ്യൂഡോഎഫെഡ്രിനാണ് എൻ.സി.ബി. സംഘം പിടിച്ചെടുത്തത്. ഭക്ഷ്യവസ്തുക്കൾക്കൊപ്പം സ്യൂഡോഎഫെഡ്രിനും പാക്ക് ചെയ്യുന്നതിനിടെയായിരുന്നു സംഘത്തിന് പിടിവീണത്. പിന്നാലെ ഗോഡൗണിലുണ്ടായിരുന്ന മൂന്ന് തമിഴ്‌നാട് സ്വദേശികളെയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മൂന്നുവർഷത്തിനിടെ ഏകദേശം 45 തവണ മയക്കുമരുന്ന് നിർമാണത്തിനുള്ള രാസവസ്തുക്കൾ വിദേശത്തേക്ക് കടത്തിയതായി ചോദ്യംചെയ്യലിൽ പ്രതികൾ മൊഴി നൽകി. അന്താരാഷ്ട്ര വിപണിയിൽ 2000 കോടി രൂപ വിലവരുന്ന 3500 കിലോ സ്യൂഡോഎഫെഡ്രിനാണ് ഇത്തരത്തിൽ പലതവണകളായി വിദേശരാജ്യങ്ങളിലേക്ക് കടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: