പത്തനംതിട്ട: എട്ടാം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിന് ശിക്ഷ വിധിച്ച് കോടതി. അടൂർ ചൂരക്കോട് കളത്തട്ട് രാജേന്ദ്ര ഭവനത്തിൽ മധുസൂദനൻ പിള്ള മകൻ ചന്തു എന്നു വിളി പേരുള്ള വിധു കൃഷ്ണനെ (31)യാണ് 3 വർഷം കഠിന തടവിനും 2 ലക്ഷത്തി 20000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. പോക്സോ പ്രിൻസിപ്പൽ സ്പെഷ്യൽ ജഡ്ജ് ജയകുമാർ ജോണിന്റേതാണ് ശിക്ഷാവിധി.
പിഴ ഒടുക്കാതിരുന്നാൽ 22 മാസം അധിക തടവുശിക്ഷയും അനുഭവിക്കണം. 2019 കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. ചൂരക്കോട് ഹയർ സെക്കണ്ടറി സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂൾ പരിസരങ്ങളിൽ സ്ഥിരമായി പിൻതുടർന്ന് പ്രണയം നടിച്ച് വശീകരിച്ച് ലൈംഗിക പീഡനത്തിന് പ്രതി ഇരയാക്കുകയായിരുന്നു പിന്നീട് വിവാഹാഭ്യർത്ഥന നടത്തിയും പീഡനം തുടർന്നു.
ജോലിക്കാരിയായ മാതാവുമൊത്ത് താമസിച്ചു വന്നിരുന്ന പെൺകുട്ടി ഒരു ദിവസം വൈകുന്നേരമായിട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് നൽകിയ പരാതിയിലെ അന്വേഷണത്തിനൊടുവിലാണ് പ്രതിയുടെ ലൈംഗിക ചൂഷണ വിവരം പുറത്തായത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിന്റെ ആദ്യാന്വേഷണം അടൂർ പൊലീസ് ഇൻസ്പെക്ടറായ സുധിലാൽ നടത്തിയിരുന്നതും തുടരന്വേഷണം യു. ബിജു ഏറ്റെടുത്ത് പൂർത്തിയാക്കുകയുമായിരുന്നു

