കുളത്തൂപ്പുഴ: കൊല്ലത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാക്കൾ അറസ്റ്റിൽ. കുളത്തൂപ്പുഴ നെടുവന്നൂര്‍ക്കടവ് ശ്രീജിത് ഭവനില്‍ ശ്രീജിത്ത് (21), സുഹൃത്തും ഓട്ടോ ഡ്രൈവറുമായ നെടുവന്നൂര്‍ക്കടവ് മഹേഷ് ഭവനില്‍ മഹേഷ് (26) എന്നിവരാണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം കുളത്തൂപ്പുഴ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ യുവാക്കൾ നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. സ്കൂൾ വിദ്യാര്‍ഥിനിയെ വഴിയിൽ തടഞ്ഞ് നിർത്തി പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തുമെന്ന് യുവാക്കൾ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഏറെക്കാലമായി ശ്രീജിത്ത് പെൺകുട്ടിയെ വിടാതെ പിന്തുടർന്നിരുന്നു. ഇയാളുടെ പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ഇയാള്‍ നിരന്തരം പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മാതാവിന്‍റെ പരാതിയില്‍ കുളത്തൂപ്പുഴ പൊലീസ് താക്കീത് നല്‍കി ശ്രീജിത്തിനെ വിട്ടയച്ചിരുന്നു. ഇനി പെൺകുട്ടിയെ ശല്യം ചെയ്യില്ല എന്ന ഉറപ്പിലാണ് പോലീസ് ശ്രീജിത്തിനെ വിട്ടയച്ചത്. എന്നാൽ കഴിഞ്ഞ ദിവസം മാതാവിനൊപ്പമെത്തിയ പെണ്‍കുട്ടിയെ മഹേഷിനൊപ്പമെത്തിയ ശ്രീജിത്ത് ടൗണില്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും പെട്രോളൊഴിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് ഇരുവരും തമ്മിൽ വാക്കു തര്‍ക്കവുമുണ്ടായി. നില വഷളായതോടെ നാട്ടുകാർ പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് കുപ്പിയില്‍ നിറച്ച് സൂക്ഷിച്ചിരുന്ന പെട്രോള്‍ കണ്ടെടുത്തു. പ്രതികൾ പെൺകുട്ടിയെ കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് എത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
