നാദാപുരം: പരീക്ഷയ്ക്കിടെ ആൾമാറാട്ടം നടത്തിയ വിദ്യാർത്ഥി അറസ്റ്റിൽ. കോഴിക്കോട് നാദാപുരത്ത് പ്ലസ് വണ്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷക്കിടെയാണ് വിദ്യാർത്ഥി ആള്‍മാറാട്ടം നടത്തിയത്. മുചുകുന്ന് സ്വദേശി മുഹമ്മദ് ഇസ്മായിലാണ് അറസ്റ്റിലായത്. പരീക്ഷ എഴുതേണ്ടിയിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പകരമാണ് ബിരുദ വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയത്. ബിരുദ വിദ്യാർത്ഥിയായ കെ മുഹമ്മദ് ഇസ്മയിലിനെ പോലീസ് അറസ്റ്റ് ചെയ്തു.
കടമേരി ആര്‍.ഇ. സി ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നടന്ന പരീക്ഷക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ആള്‍മാറാട്ടം മനസിലായത്. പ്രിന്‍സിപ്പലിന്‍റെ പരാതിയെത്തുടര്‍ന്ന് പൊലീസ് എത്തി മുഹമ്മദ് ഇസ്മയിലനെ അറസ്റ്റ് ചെയ്തു. ഹോള്‍ ടിക്കറ്റില്‍ കൃത്രിമം വരുത്തിയാണ് വിദ്യാര്‍ത്ഥി ആള്‍മാറാട്ടത്തിന് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് മുഹമ്മദ് ഇസ്മയിലിനെതിരെ കേസെടുത്തിരിക്കുന്നത്
