വിരണ്ടോടിയ കാള കുത്തിവീഴ്ത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു.

തിരുവനന്തപുരം: ആറ്റിങ്ങലിൽ വിരണ്ടോടിയ കാള കുത്തിവീഴ്ത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. തോട്ടവാരം രേവതിയിൽ ബിന്ദുവാണ് (57) ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. കാള കുത്തിവീഴ്ത്തിയതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.
തിങ്കളാഴ്ചയാണ് കശാപ്പിനായി കൊണ്ടു വന്ന കാള ബിന്ദുവിനെ കുത്തിവീഴ്ത്തിയത്. റോഡിലൂടെ നടന്നുപോയ ബിന്ദുവിനെ ഓടുന്നതിനിടയില്‍ കാള ഇടിച്ചു വീഴ്ത്തുകയായിരുന്നു. കുഴിമുക്ക്-കൊല്ലമ്പുഴ റോഡിലൂടെ നടന്നുവരികയായിരുന്ന ബിന്ദുകുമാരി വിദ്യാധിരാജ സ്‌കൂളിന് സമീപമെത്തിയപ്പോഴാണ് കാള ഓടിവരുന്നത് കണ്ടത്. ഓടി മാറാന്‍ ശ്രമിക്കുന്നതിനിടെ കാള ഇവരെ ഇടിച്ചിട്ടു. കാളയുടെ കൊമ്പ് ദേഹത്ത് കൊണ്ടില്ലെങ്കിലും വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റു. ഇവരെ ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


അക്രമത്തിനു ശേഷം കാള ആരെയും അടുപ്പിക്കാതെ ക്ഷേത്രമൈതാനത്ത് നിലയുറപ്പിച്ചതോടെ ആളുകള്‍ പരിഭ്രാന്തിയിലായി. നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേനയും നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവില്‍ രണ്ടുമണിക്കൂറിന് ശേഷം കാളയെ പിടിച്ചുകെട്ടി. ഇതോടെയാണ് പ്രദേശവാസികളുടെ ഭീതി ഒഴിഞ്ഞത്. ആലംകോട് സ്വദേശി അറവുശാലയിലേക്ക് കൊണ്ടു വന്ന മൃഗങ്ങളുടെ കൂട്ടത്തിലുള്ളതായിരുന്നു വിരണ്ടോടിയ കാള. കാളയെ വാഹനത്തില്‍നിന്ന് പുറത്തിറക്കുമ്പോള്‍ മൂക്കുകയര്‍ പൊട്ടിപ്പോയി. ഇതേത്തുടര്‍ന്ന് നിയന്ത്രണം വിട്ട കാള പുറത്തേക്ക് ഓടുകയായിരുന്നു.

അവിടെ നിന്ന് ഓടിയ കാള തിരുവാറാട്ടുകാവ് ദേവീക്ഷേത്രമൈതാനത്തെത്തി നിലയുറപ്പിച്ചു. ഈ സമയം നാട്ടുകാരില്‍ ചിലര്‍ കുരുക്കെറിഞ്ഞ് കാളയെ പിടിച്ചുകെട്ടാന്‍ ശ്രമിച്ചെങ്കിലും കാള കൂടുതല്‍ അക്രമസ്വഭാവം കാണിക്കാന്‍ തുടങ്ങി. ഏറെനേരം പരിഭ്രാന്തി പരത്തിയ കാളയെ രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കീഴടക്കാനായത്. തിരുവാറാട്ട് കാവ് ദേവീ ക്ഷേത്രത്തിലെ ആനപാപ്പാനായ ബിജുവാണ് കാളയെ പിടികൂടിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: