തലച്ചോറിൽ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു.

തിരുവനന്തപുരം: കല്ലറയിൽ തലച്ചോറിൽ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കല്ലറ സ്വദേശി ജോയിയുടെയും അജ്‌നയുടെയും മകൾ ജ്യോതിലക്ഷ്മി(15) ആണ് മരിച്ചത്. വിട്ടുമാറാത്ത ശ്വാസതടസവും ചുമയും ശരീരത്തിൽ വിറയലും ഉണ്ടായതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിൽ അണുബാധ ഉണ്ടായെന്ന് സ്ഥിരീകരിക്കുകയായിരുന്നു.


തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ശ്രീചിത്രയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ചൊവ്വാഴ്ച്ച മരിച്ചു. ഞെക്കാട് ഗവ.എച്ച്എസ്എസ് വിദ്യാർഥിനിയായിരുന്നു ജ്യോതിലക്ഷ്മി വീടിനു സമീപത്തെ തോട്ടിൽ ഒരു കാട്ടുപന്നി ചത്തു കിടന്നിരുന്നുവെന്നും ദിവസങ്ങൾ കഴിഞ്ഞാണ് ഇതിനെ കണ്ടത്തിയതെന്നും ഈ തോട്ടിലെ വെള്ളത്തിലൂടെ നടന്നാണ് കുട്ടികൾ വീട്ടിൽ എത്തിയിരുന്നതെന്നും ബന്ധുക്കൾ പറയുന്നു. മരിച്ച കുട്ടിയുടെ കാലിൽ മുറിവ് ഉണ്ടായിരുന്നു. വെള്ളത്തിലൂടെയുണ്ടായ അണുബാധയാണ് രോഗ കാരണമെന്നാണ് സംശയമെന്ന് ഡോക്ടർമാർ പറഞ്ഞു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മതിയായ രീതിയിൽ ചികിത്സ ലഭിക്കാത്തതിനാലാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മാതാവ് പറയുന്നു. മെഡിക്കൽ കോളെജിൽ വച്ച് കുട്ടിക്ക് രോഗം ഗുരുതരാവസ്ഥയിൽ എത്തിയെങ്കിലും രോഗം എന്തെന്ന് തിരിച്ചറിയാൻ പോലും ഡോക്ടർമാർക്കായില്ല. വേദനകൊണ്ടു പിടഞ്ഞ കുട്ടിയെ നിലത്താണ് കിടത്തിയിരുന്നതെന്നും അമ്മ പറഞ്ഞു.

മതിയായ ചികിത്സ ലഭിക്കാഞ്ഞതിനാൽ കുട്ടിയെ മെഡിക്കൽ കോളേജിൽ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അണുബാധ തിരിച്ചറിഞ്ഞത്. കുട്ടിയെ രക്ഷിക്കാനാകില്ലെന്ന് ഡോക്ടർമാർ തീർത്ത് പറഞ്ഞിരുന്നു. തലച്ചോറിലാകെ അണുബാധ പടർന്നിരുന്നു. കുട്ടിയുടെ പിതാവ് ജോയി ഒരു വർഷമായി പക്ഷാഘാതം മൂലം കിടപ്പിലാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: