കൊച്ചി : കൊച്ചി നഗരത്തിൽ 52 വയസുകാരിയെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കുകയും മർദിച്ചവശയാക്കി റെയിൽവേ ട്രാക്കിൽ തള്ളുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. ആസാം സ്വദേശി ഫിർദൗസ് അലിയെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. പരിക്കുകളോടെ സ്ത്രീ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച വൈകിട്ട് 5.30ഓടെ പൊന്നുരുന്നി റെയിൽവേ ട്രാക്കിനരികിൽ വെച്ചാണ് സംഭവം. ക്രൂര പീഡനത്തെ തുടർന്ന് സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ നിലയിലാണ്. സ്ത്രീ അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു.
നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ച് പരിചയപ്പെട്ട ഫിർദൗസ് 52കാരിക്ക് 500 രൂപ വാഗ്ദാനം ചെയ്ത് ഒപ്പംവിളിച്ച് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ആദ്യം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. സൗത്തിൽ കമ്മട്ടിപ്പാടം ഭാഗത്ത് ഇറങ്ങി റെയിൽവേ ട്രാക്കിനടുത്തേക്ക് നടന്നു.
പൊന്നുരുന്നി റെയിൽവേ ട്രാക്കിനടുത്ത് ആളൊഴിഞ്ഞ ഭാഗത്തുവെച്ചാണ് ബലാത്സംഗത്തിനിരയാക്കിയത്. തുടർന്ന് ഇവിടെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. ഇവർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സെൻട്രൽ എസിപി ജയകുമാറിന്റെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല.
രണ്ടുദിവസമായി സ്വിച്ച്ഓഫ് ആയിരുന്ന ഇയാളുടെ നമ്പർ ശനിയാഴ്ച വീണ്ടും ആക്ടിവായതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. തുടർന്ന് കലൂർ ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു.
ലഹരിക്കേസിൽ നേരത്തേ അറസ്റ്റിലായ ഇയാൾ ഏതാനും മാസം മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. റെയിൽവേ സ്റ്റേഷനടുത്ത് ജോലി ചെയ്തിരുന്ന സ്ത്രീ മറ്റെന്തെങ്കിലും ജോലി ലഭിക്കുമോയെന്ന അന്വേഷണത്തിലാണ് ഇവിടെയെത്തിയത്.
